കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തെ കബളിപ്പിച്ച് പണം തട്ടൽ. മഹിളാ കോൺഗ്രസ് നേതാവിന്റെ ഭർത്താവ് മുനീറിനെതിരെ പരാതിയുമായി കുടുംബം രംഗത്ത് വന്നു. തങ്ങളെ സഹായിക്കാമെന്ന് പറഞ്ഞ് കുട്ടിയുടെ പിതാവിന്റെ അക്കൗണ്ടിൽ നിന്ന് എടിഎം കാർഡ് ഉപയോഗിച്ച് പണമെടുത്തത് മുനീറായിരുന്നു. അന്ന് ഇത്തരത്തിൽ 1.2 ലക്ഷം രൂപയോളം പലപ്പോഴായി പിൻവലിച്ചിരുന്നുവെന്നും ആ തുകയിൽ വളരെ കുറച്ച് മാത്രമാണ് തങ്ങൾക്ക് തന്നതെന്നും കുട്ടിയുടെ പിതാവ് പറയുന്നു. മുനീർ ഇതിൽ 70000 രൂപയോളം മാത്രമാണ് തിരികെ നൽകിയത്.
പണം തിരികെ കിട്ടുമെന്നായിരുന്നു പിതാവിന്റെ പ്രതീക്ഷ. എന്നാൽ കുട്ടിയുടെ പിതാവ് പറ്റിക്കപ്പെട്ടുവെന്ന് അറിഞ്ഞത് വളരെ വൈകിയാണെന്നും പറയുന്നു. കുട്ടിയുടെ കുടുംബത്തിന് സർക്കാർ നൽകിയ 10 ലക്ഷം രൂപ സ്ഥിരനിക്ഷേപമായി സൂക്ഷിച്ചിട്ടുണ്ട്. കുട്ടിയുടെ പിതാവിന്റെ പേരിലുള്ള പേഴ്സണൽ അക്കൗണ്ടിൽ നിന്നാണ് പണം തട്ടിയതെന്നാണ് പരാതി. പണം എടുത്ത് നൽകി സഹായിച്ചിട്ടുണ്ടെന്ന് പറഞ്ഞ മുനീർ പറ്റിച്ചു എന്നത് വ്യാജ ആരോപണമാണെന്നും കുട്ടി കൊല്ലപ്പെട്ട സമയത്ത് കുടുംബത്തെ സഹായിക്കുക മാത്രമാണ് ചെയ്തതെന്നും പറയുന്നു.
