തിരുവനന്തപുരം: ഓടുന്നതിനിടെ ഫയര്‍ഫോഴ്സ് ബസിന്റെ ടയറുകള്‍ ഊരിത്തെറിച്ചു. പുലര്‍ച്ചെ അഞ്ചരയോടെ ആറ്റിങ്ങല്‍ ആലംകോട് വെയ്ലൂരില്‍ വച്ചാണ് അപകടം. ശബരിമല ഡ്യൂട്ടിക്ക് ജീവനക്കാരുമായി പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഓടുന്നതിനിടെ ബസിന്റെ പിന്‍വശത്തെ ഇടത് ഭാഗത്തെ രണ്ടു ടയറുകളും ഊരിത്തെറിക്കുകയായിരുന്നു. അതിന് ശേഷം 200 മീറ്ററോളം മുന്നോട്ടു പോയ വാഹനം ഉഗ്ര ശബ്ദത്തോടെ റോഡിലൂടെ നിരങ്ങി നീങ്ങിയാണ് നിന്നത്.
അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് 32 ഫയര്‍ഫോഴ്സ് ജീവനക്കാര്‍ രക്ഷപെട്ടത്. ഇതില്‍ ഒരു ടയര്‍ ഇതു വരെയും കണ്ടെത്താനായില്ല. അതിനായി തെരച്ചില്‍ നടക്കുകയാണ്. തിരുവനന്തപുരത്ത് നിന്ന് തിരിച്ച വാഹനം കൊല്ലത്ത് നിന്നും ജീവനക്കാരെ എടുക്കുന്നതിന് വേണ്ടി പോവുകയായിരുന്നു.
