വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യ കപ്പൽ ഒക്ടോബർ 15-ന് എത്തും. ഒക്ടോബർ 15-വൈകിട്ട് മൂന്നു മണിക്ക് ആണ് കപ്പൽ എത്തുകയെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. നേരത്തെ ഒക്ടോബർ നാലിനാണു ഉദ്ഘാടന തിയതി പ്രഖ്യാപിച്ചിരുന്നത്.എന്നാൽ കാലാവസ്ഥ വ്യതിയാനമനുസരിച്ചു കപ്പലിന്റെ വേഗതയിൽ കുറവു വന്നിരുന്നു. ഈ സാഹചര്യത്തിൽ ഗുജറാത്തിൽ നിന്നുള്ള മടക്കയാത്ര വൈകുമെന്നതിനാലാണ് തീയതിയിൽ മാറ്റം.
ഒക്ടോബർ 13നോ 14നൊ കപ്പൽ വിഴിഞ്ഞത്ത് എത്തും. കൃത്യതയ്ക്കു വേണ്ടിയാണ് 15-ന് തീയതി നിശ്ചയിച്ചതെന്നു മന്ത്രി പറഞ്ഞു. സ്വപ്ന പദ്ധതിയുടെ പൂർത്തീകരണം എന്ന നിലയ്ക്ക് ഉദ്ഘാടന ചടങ്ങ് ആകർഷകമാക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.മാത്രവുമല്ല പാറക്കല്ലുകൾ എത്തിക്കുന്നതിലുള്ള തടസങ്ങൾ നീക്കുമെന്നും തമിഴ്നാടുമായി ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കുള്ള ക്രെയിനുകളും വഹിച്ചു വന്ന ഷെൻഹുവ 15 എന്ന കപ്പൽ പ്രതീക്ഷിച്ച പോലെ 24ന് ഉച്ചകഴിഞ്ഞു 2.16ന് തുറമുഖത്തിനു അഭിമുഖമായ പുറം കടലിലൂടെ കടന്നു പോയിരുന്നു.
വൈകിട്ട് 6ന് കൊല്ലം കടന്നു. കപ്പലിലുള്ള അഞ്ചു ക്രെയിനുകളിൽ രണ്ടെണ്ണം ഗുജറാത്തിലെ മും തുറമുഖത്ത് ഇറക്കുന്നതിനായാണ് ആദ്യം അവിടേക്ക് പോകുന്നത്. അവിടെ നിന്നാണ് കപ്പൽ വീണ്ടും വിഴിഞ്ഞം തുറമുഖത്തേക്ക് എത്തുന്നത്.
