കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് ഇന്ന് കൊടി ഉയരും. കൊടിമര– പതാക ജാഥകൾ ഇന്ന് വൈകിട്ട് പൊതുസമ്മേളന നഗരിയായ ആശ്രമം മൈതാനത്ത് എത്തിച്ചേരും. ആശ്രാമത്തെ സീതാറാം യെച്ചൂരി നഗറിലാണ് കൊടിമര – പതാക ജാഥകൾ സംഗമിക്കുക. സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും സംസ്ഥാന സമ്മേളന സംഘാടക സമിതി ചെയർമാനുമായ കെ.എൻ.ബാലഗോപാൽ പതാക ഉയർത്തുന്നതോടെ സംസ്ഥാന സമ്മേളനത്തിന് തുടക്കമാകും. ജില്ലയിലെ 23 രക്തസാക്ഷി സ്മൃതികുടീരങ്ങളിൽ നിന്നുള്ള ശിഖാപ്രയാണവും ഇന്ന് കൊല്ലത്ത് എത്തിച്ചേരും. പ്രതിനിധി സമ്മേളന വേദിയായ കോടിയേരി ബാലകൃഷ്ണൻ നഗറിലാണ് ദീപശിഖ സ്ഥാപിക്കുക.
സമ്മേളന നഗരിയായ കോടിയേരി ബാലകൃഷ്ണൻ നഗറിൽ സിപിഎം കോ ഓർഡിനേറ്റർ പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സംസ്ഥാനത്തെ മുതിർന്ന നേതാക്കളും വിവിധ ജില്ലകളിൽ നിന്ന് 486 പ്രതിനിധികളും 44 നിരീക്ഷകരും അതിഥികളും ഉൾപ്പെടെ 530 പേർ സമ്മേളനത്തിൻ്റെ ഭാഗമാകും.
മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുന്നത്. സംസ്ഥാനത്ത് കണ്ണൂർ കഴിഞ്ഞാൽ സിപിഎമ്മിന് കൂടുതൽ സംഘടന സംവിധാനമുള്ള കൊല്ലം സംസ്ഥാന സമ്മേളനത്തിന് ഒരുങ്ങി കഴിഞ്ഞു. ബ്രാഞ്ചുതലം മുതൽ ജില്ലാതലം വരെയുള്ള സമ്മേളനങ്ങൾ പൂർത്തിയായി, വിഭാഗീയ നീക്കങ്ങൾ മുളയിലേനുള്ള സംസ്ഥാന സമ്മേളനത്തിലേക്ക് സിപിഎം കടക്കുന്നു.
