കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഭരണഘടനാ പ്രതിസന്ധിയെന്ന് ഗവർണർ സിവി ആനന്ദബോസ്. നിയമവിദഗ്ധരുമായി ആലോചിച്ച് അടുത്ത നടപടികൾ സ്വീകരിക്കും. സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നുവെന്നും ആനന്ദബോസ് പറഞ്ഞു.
‘വിനാശകാലേ വിപരീത ബുദ്ധി എന്ന പറഞ്ഞ നിലയിലാണോ ബംഗാൾ സർക്കാർ നീങ്ങുന്നതെന്ന് സംശിയിക്കേണ്ടിയിരിക്കുന്നു. ഭരണാഘടനാപരമായ പ്രതിസന്ധി സർക്കാർ സൃഷ്ട്‌ടിച്ചിരിക്കുകയാണ്. ഇത് പറയുന്നത് മാധ്യമങ്ങൾ മാത്രമല്ല. കൽക്കത്ത ഹൈക്കോടതിയിലെ ജഡ്‌ജി തന്നെ ഇക്കാര്യം പറഞ്ഞതായി ശ്രദ്ധയിൽപ്പെട്ടു. ഇവിടെ നടക്കുന്നതെന്തെന്ന് ജനങ്ങളും ജ്യൂഡിഷ്യറിയും ശ്രദ്ധിക്കുന്നു എന്നതാണ് ഇത് വ്യക്തമാക്കുന്നത്. ഭരണഘടനപ്രതിസന്ധിയുണ്ടായാൽ ഗവർണർ എന്ന നിലയിൽ ഇടപെടും. ശക്തമായ തീരുമാനമെടുക്കുമെന്ന് ആനന്ദബോസ് പറഞ്ഞു.
ഒരുപരിഷ്കൃത സർക്കാരിൻ്റെ കർത്തവ്യം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുകയെന്നതാണ്. ആ കൃത്യനിർവഹണത്തിൽ സർക്കാർ പരാജയപ്പെട്ടിരിക്കുന്നുവെന്നാണ് നിഗമനം. മേൽ നടപടിയെന്ത് നിയമവിദഗ്ധരുമായി ആലോചിച്ച് ഭരണഘടനയ്ക്ക് അനുസൃതമായി ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു’- ആനന്ദബോസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ബംഗാളിൽ പരിശോധനയ്ക്ക് എത്തിയ ഇഡി ഉദ്യോഗസ്ഥരെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ കല്ലെറിഞ്ഞ് ഓടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണറുടെ പ്രതികരണം. ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് കോൺ അധീർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടിരുന്നു.
