കോഴിക്കോട്: സംസ്ഥാനത്ത് അതിവേഗ റെയിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ അഭിപ്രായത്തെ തളളി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. പാർട്ടി ഒറ്റയാൾ പട്ടാളമല്ല. അതിവേഗ റെയിലിനെ കുറിച്ചുളള പാർട്ടി തീരുമാനം സംസ്ഥാന കമ്മിറ്റിക്ക് ശേഷമേ പറയുകയുളളു. കെ സുരേന്ദ്രൻ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. കോഴിക്കോട് കത്രിക വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ നീതി ആവശ്യപ്പെട്ട് ഹർഷിന നടത്തുന്ന സമരത്തിന് പിന്തുണ അർപ്പിച്ച് സംസാരിക്കുകയായിരുന്നു അവർ.
ജനവിരുദ്ധമായ ഒരു പദ്ധതിയും പ്രധാനമന്ത്രി നരേന്ദ്രമോദി അംഗീകരിക്കില്ല. വി മുരളീധരന് വരദാനമായി കിട്ടിയതാണ് മന്ത്രി പദം. അതുകൊണ്ട് തന്നെ കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കണം. പാർട്ടി ഉപാദ്ധ്യക്ഷയേക്കാൾ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ മന്ത്രിക്ക് സാധിക്കും. സമരപ്പന്തലിലേക്ക് മന്ത്രി വി മുരളീധരൻ എത്തിയിട്ടില്ല. കോഴിക്കോട്ടുകാരൻ എന്ന നിലയിൽ അദ്ദേഹം എത്രയും പെട്ടെന്ന് സന്ദർശിക്കണം. ചുമതലകളില്ലെങ്കിലും ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
