കണ്ണൂർ: ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഭർത്താവ് ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കേസെടുത്ത് പോലീസ്. പാനൂർ സ്വദേശിനിയായ 24 കാരിയുടെ പരാതിയിലാണ് കേസ്. ഭർത്താവ് വടകര വെള്ളിക്കുളങ്ങര സ്വദേശി ജിഷ്ണു, അമ്മ പ്രസീത, അച്ഛൻ ശ്രീധരൻ, സഹോദരങ്ങളായ ഋത്വിക്, അനൂപ് എന്നിവർക്കെതിരെയാണ് പാനൂർ പോലീസ് കേസെടുത്തത്. യുവതിയുടെ സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്തായിരുന്നു പീഡനം. ഭർത്താവിന്റെ നിരന്തര പീഡനത്തിനൊടുവിലാണ് യുവതി പോലീസിൽ പരാതി നൽകിയത്.
2023 സെപ്റ്റംബർ മൂന്നിനാണ് ഇരുവരുടെയും വിവാഹം നടന്നത്. തുടർന്ന് പ്രതിയുടെ വീട്ടിൽവെച്ച് ജിഷ്ണു മദ്യപിച്ചെത്തി മർദിക്കുകയും ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. മൂന്നാം പ്രതിയായ ശ്രീധരൻ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു. പ്രതികൾ ചേർന്ന് മാനസിക പീഡനത്തിനിരയാക്കി ഏഴുപവൻ സ്വർണവും 3.21 ലക്ഷം രൂപയും തട്ടിയെടുത്തു. തിരിച്ചുചോദിച്ചപ്പോൾ വിവാഹമോചനം നൽകാതെ സ്വർണവും പണവും തിരിച്ചുനൽകില്ലെന്ന് പറഞ്ഞതായും പരാതിയിൽ പറയുന്നു. ഭർതൃവീട്ടിൽ നിന്ന് പീഡനം സഹിക്കവയ്യാതെ യുവതി സ്വന്തം വീട്ടിലേയ്ക്ക് തിരിച്ച് പോകുകയായിരുന്നു.
