തിരുവനന്തപുരം: അയ്യപ്പഭക്തനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന ഈ സംഭവം കേരളത്തിൽ നടന്നതല്ലെന്ന് മുന്നറിയിപ്പ് നൽകി കേരള പോലീസ്. കേരളത്തിൽ നടന്നതെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം വ്യാജ വിഡിയോകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.
കഴിഞ്ഞദിവസമാണ് ശബരിമല പൊലീസ് അയ്യപ്പ ഭക്തനെ അടിച്ചു തല പൊട്ടിച്ചെന്ന് ക്യാപ്ഷനോടെ ഒരുവിഭാഗം സോഷ്യല്‍മീഡിയകളില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ചത്. തമിഴ്‌നാട്ടിലെ ട്രിച്ചിയിലെ ഒരു ക്ഷേത്രത്തില്‍ നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇവര്‍ കേരളത്തിലെന്ന രീതിയില്‍ പ്രചരിപ്പിച്ചത്. ട്രിച്ചി ക്ഷേത്രത്തിലാണ് സംഭവം നടന്നതെന്ന് ബിജെപി തമിഴ്‌നാട് പ്രസിഡന്റ് കെ അണ്ണാമലൈ എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ശബരിമല ദര്‍ശനം കഴിഞ്ഞ് ശേഷം ട്രിച്ചിയിലെ ക്ഷേത്രത്തിലെത്തിയ ആന്ധ്രാപ്രദേശ് സ്വദേശികള്‍ക്കാണ് സുരക്ഷാ ജീവനക്കാരുടെ മര്‍ദ്ദനമേറ്റത്. ഭക്തരെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അണ്ണാമലൈ എക്‌സിലൂടെ ആവശ്യപ്പെട്ടു.
അതേസമയം, തമിഴ്‌നാട്ടില്‍ നിന്ന് ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നിര്‍ദേശപ്രകാരം ചീഫ് സെക്രട്ടറി ശിവ്ദാസ് മീണ, കേരള ചീഫ് സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ശബരിമലയില്‍ തീര്‍ത്ഥാടകര്‍, പ്രാഥമിക സൗകര്യവും സുരക്ഷയും ഇല്ലാതെ ദുരിതം അനുഭവിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി എന്നും തമിഴ്‌നാട് സര്‍ക്കാര്‍ വാര്‍ത്താകുറിപ്പിലൂടെ വ്യക്തമാക്കി. മതിയായ സൗകര്യം കേരളം ഉറപ്പു നല്‍കിയതായും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു
