കാസർകോട്: കാസർകോട് വീണ്ടും തെരുവുനായ ആക്രമണം. പടന്നയിൽ മൂന്ന് കുട്ടികളടക്കം നാല് പേർക്ക് തെരുവുനായയുടെ കടിയേറ്റു. വടക്കെപ്പുറത്തെ സുലൈമാൻ-ഫെബീന ദമ്പതികളുടെ മകൻ ബഷീർ (ഒന്നര വയസ്), കാന്തിലോട്ട് ഓടത്തിലെ രതീഷിന്റെ മകൻ ഗാന്ധർവ് (9), ഷൈജു മിനി ദമ്പതികളുടെ മകൻ നിഹാൻ (6) എന്നി കുട്ടികൾക്കും എ വി മിസ്രിയ (48)ക്കുമാണ് കടിയേറ്റത്.
ഇന്നലെ വൈകുന്നേരമാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കുകയായിരുന്ന കുട്ടികളെയാണ് തെരുവുനായ ആക്രമിച്ചത്. ഒന്നര വയസുകാരനെ തെരുവുനായ കടിച്ചെടുത്ത് പുറത്തേയ്ക്ക് കൊണ്ടുപോയി ക്രൂരമായി പരിക്കേൽപ്പിക്കുകയായിരുന്നു. കുഞ്ഞിന്റെ നിലവിളി കേട്ട് വീട്ടുകാരെത്തിയതോടെയാണ് നായ കുഞ്ഞിനെ നിലത്തിട്ട ശേഷം ഓടിപ്പോയത്. അയൽവാസിയുടെ വീട്ടിൽ നടന്ന ജന്മദിനാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതാണ് കുടുംബം.
മിസ്രിയയ്ക്ക് മൂസ്സഹാജിമുക്കിൽ വെച്ച് റോഡിലൂടെ നടന്ന് പോകുമ്പോഴാണ് കടിയേറ്റത്. തലയ്ക്കു സാരമായി മുറിവേറ്റ ബഷീറിനെ പരിയാരം മെഡിക്കൽ കോളേജ ആശുപത്രിയിലും ബാക്കിയുള്ളവരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു
