ജനീവ: പുതിയ കോവിഡ് വകഭേദമായ
ജെഎൻ.1നെ ‘വേരിയന്റ് ഓഫ് ഇന്ററസ്റ്റ് വിഭാഗത്തിൽ ഉൾപ്പെടുത്തി ലോകാരോഗ്യ സംഘടന. ജെഎൻ.1 വകദേഭം ഈ വർഷം സെപ്റ്റംബറിൽ യുഎസ്സിലാണ് ആദ്യം കണ്ടെത്തിയത്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഐൻ.1 ആഗോളതലത്തിൽ വലിയ അപകടസാധ്യത ഉയർത്തുന്നില്ലെന്നും ലോകാരോഗ്യസംഘടന വിലയിരുത്തി.
കോവിഡിനെതിരെയുള്ള നിലവിലെ വാക്സിനുകൾ ജെഎൻ.1-ൽ നിന്നുള്ള ഗുരുതരമായ രോഗങ്ങളിൽ നിന്നും മരണത്തിൽ നിന്നും സംരക്ഷിക്കുമെന്ന് യുഎൻ ഏജൻസി പറഞ്ഞു. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ഡിസംബർ 8 വരെ യുഎസിൽ ഏകദേശം 15% മുതൽ 29% വരെ കേസുകളിൽ ജെ.എൻ.1 ആണെന്ന് യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചിരുന്നു.
കഴിഞ്ഞ ആഴചയിൽ ജെഎൻ.1 കാരണം ചൈനയിൽ ഏഴോളം പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. നിലവിൽ കേരളത്തിലും പുതിയ വേരിയന്റ് കേസുകൾ വർധിക്കുന്നുണ്ട്.
നിലവിലെ വ്യാപനത്തിൽ നിരീക്ഷണം ശക്തമാക്കാൻ ലോകാരോഗ്യ സംഘടന രാജ്യങ്ങളോട് നിർദേശിച്ചിരുന്നു. കോവിഡ് കണക്കുകൾ നൽകാനും രാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസുകളുടെ വർദ്ധനവിന് പിന്നിലെ കാരണങ്ങൾ വിശദീകരിക്കുകയും സ്വീകരിക്കാവുന്ന മുൻകരുതലുകളെക്കുറിച്ചും ലോകാരോഗ്യ സംഘടന കോവിഡ് -19 സാങ്കേതിക മേധാവി ഡോ. മരിയ വാൻ കെർഖോവിന്റെ വീഡിയോ ഡബ്ല്യുഎച്ച്ഒ പങ്കുവെച്ചിരുന്നു.
