തിരുവല്ലയില്‍ ജെസിബി ഡ്രൈവറായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചവശനാക്കി റോഡില്‍ തള്ളി. കാറില്‍ സഞ്ചരിച്ച യുവാവിനെയാണ് നാലംഗ സംഘം ചേർന്ന് മർദിച്ചത്.
മണ്ണ് കടത്തുകാർ തമ്മിലുള്ള തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. ഗുണ്ടാനേതാവ് കൊയിലാണ്ടി രാഹുലും സംഘവുമാണ് തട്ടിക്കൊണ്ടുപോയതെന്നാണ് യുവാവിന്റെ മൊഴി.
ജെസിബി ഡ്രൈവറായ തൃശ്ശൂർ മണ്ണുത്തി സ്വദേശി ശരതിനാണ് ക്രൂരമർദ്ദനമേറ്റത്. ഇന്നലെ രാത്രി പത്ത് മണിയോടെ പായിപ്പാട് തിരുവല്ല റോഡില്‍ വച്ച് ശരത് സഞ്ചരിച്ചിരുന്ന കാർ ഗുണ്ടാസംഘം തടഞ്ഞുനിർത്തി. അതേ കാറില്‍ പിന്നീട് യുവാവുമായി സംഘം കടന്നുകളഞ്ഞു. ക്രൂര മർദ്ദനത്തിനൊടുവില്‍ പോലീസ് പിടികൂടുമെന്നായപ്പോള്‍ പുലർച്ചെ കവിയൂർ മാകാട്ടി കവലയിലെ കടത്തിണ്ണയില്‍ തള്ളി. ശരത്തിന്‍റെ കാർ അടിച്ചുതകർത്തു.
യുവാവിനെ വഴിയില്‍ തള്ളി രക്ഷപ്പെടാൻ ശ്രമിച്ച ഗുണ്ടസംഘത്തെ പോലീസ് പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. പോലീസ് വാഹനം ഇടിച്ചുമാറ്റിയാണ് പ്രതികള്‍ മറ്റൊരു വാഹനത്തില്‍ സ്ഥലംവിട്ടത്. ഗുണ്ടാസംഘത്തെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയെന്ന് തിരുവല്ല പോലീസ് അറിയിച്ചു.

