തിരുവനന്തപുരം:ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തില്‍ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ‘ദ കേരള സ്റ്റോറി’ എന്ന സിനിമയ്ക്ക് അംഗീകാരം ലഭിച്ചത് മറ്റ് പുരസ്‌കാരങ്ങളുടെ മൂല്യം കുറച്ചുവെന്ന് മന്ത്രി. അടിസ്ഥാനരഹിതമായ ആരോപണങ്ങളും വിദ്വേഷ പ്രചാരണങ്ങളും നിറഞ്ഞ സിനിമയ്ക്ക് പുരസ്കാരം നൽകുന്നത് ഖേദകരമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
കലയോടുള്ള നീതിയല്ലിത്, മറിച്ച് സമൂഹത്തിൽ വിഭജനം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരമാണ്. ഇത്തരം പ്രവണതകൾ രാജ്യത്തിന്റെ ബഹുസ്വരതയ്ക്ക് ചേർന്നതല്ലെന്നും മന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു.
കേരളത്തിൽ നിന്നുള്ള പ്രതിഭകൾക്ക് ലഭിച്ച അംഗീകാരത്തിൽ അതിയായ സന്തോഷമുണ്ടെന്ന് മന്ത്രി പറഞ്ഞു. മികച്ച മലയാള സിനിമക്കുള്ള അവാർഡ് നേടിയ ‘ഉള്ളൊഴുക്കിന്റെ’ സംവിധായകൻ ക്രിസ്റ്റോ ടോമിയെയും, മികച്ച സഹനടിക്കുള്ള പുരസ്കാരം നേടിയ ഉർവശിയേയും, മികച്ച സഹനടനുള്ള പുരസ്കാരം നേടിയ വിജയരാഘവനെയും മന്ത്രി അഭിനന്ദിച്ചു. പുരസ്കാരത്തിന് അർഹരായവരുടെ പ്രതിഭയും കഠിനാധ്വാനവും മലയാള സിനിമയുടെ അഭിമാനമായി മാറിയിരിക്കുന്നുവെന്നും ശിവന്‍കുട്ടി കൂട്ടിച്ചേർത്തു.
