പാലക്കാട്: മണ്ണാർക്കാട് ഭീമനാട് മൂന്ന് സഹോദരിമാർ മരിച്ചു. റംഷീന (23) നാഷിദ (26) റിൻഷി (18) മുങ്ങി മരിച്ചത്. അച്ഛനൊപ്പം കുളത്തിൽ എത്തിയതായിരുന്നു മൂന്നുപേരും. അച്ഛൻ അലക്കുന്നതിനിടെ കുറച്ച് മാറി ഇവർ വെള്ളത്തിൽ ഇറങ്ങുകയായിരുന്നു. കുളിയ്ക്കുന്നതിനിടെ കൂട്ടത്തിൽ ഒരാൾ വെള്ളത്തിൽ മുങ്ങി താഴ്ന്നു. ഇയാളെ രക്ഷിക്കാനായി മറ്റ് രണ്ട് പേരും വെള്ളത്തിലേക്ക് ചാടി. ഇതോടെ മൂന്ന് പേരും അപകടത്തിൽ പെട്ടു.
വിവരം അറിഞ്ഞ് നാട്ടുകാരാണ് ഇവരെ വെള്ളത്തിൽ നിന്ന് കരയ്ക്ക് എത്തിച്ചത്. ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറും.
മക്കൾ മുങ്ങിത്താഴുന്നത് കണ്ട് എന്ത് ചെയ്യുമെന്നറിയാതെ പിതാവ് സ്തബ്ധനായി പോയെന്നും അലറിവിളിക്കാൻ പോലും ശബ്ദം പുറത്തേക്ക് വന്നില്ലെന്നും പഞ്ചായത്തംഗം പറഞ്ഞു. സ്ഥലത്തുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് നിലവിളിച്ച് ആളുകളെ വിളിച്ചുകൂട്ടിയത്. ഒരു എക്കറോളം വിസ്തൃതിയുള്ളതാണ് ഈ കുളം.
