ആലുവ: ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മയേയും കാമുകനെയും കോടതിയിൽ ഹാജരാക്കിയപ്പോൾ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ. കോടതിമുറ്റത്ത് നിർത്തിയിട്ടിരുന്ന ജീപ്പിനുള്ളിൽ പ്രതികൾ ഇരുവരും ഏറ്റുമുട്ടുകയായിരുന്നു. ചേർത്തല എഴുപുന്ന സ്വദേശിനി അശ്വതി ഓമനക്കുട്ടൻ (25), സുഹൃത്ത് കണ്ണൂർ ചക്കരക്കൽ സ്വദേശി പി.പി. ഷാനിഫ് (25) എന്നിവരാണ് കോടതി മുറ്റത്ത് തമ്മിൽതല്ലിയത്. ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ മുന്നിലാണ് പ്രതികളുടെ തല്ല് നടന്നത്.
ബുധനാഴ്ച ഉച്ചയോടെയാണ് ഇരുവരെയും കോടതിയിൽ ഹാജരാക്കിയത്. കോടതിമുറ്റത്ത് നിർത്തിയിട്ട ജീപ്പിനുള്ളിൽ വെച്ച് കുഞ്ഞിനെ കൊന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ച് ഇരുവരും വഴക്കടിക്കുകയും പിൻസീറ്റിലിരുന്ന അശ്വതി നടുഭാഗത്തെ സീറ്റിലിരുന്ന ഷാനിഫിനെ മർദിക്കുകയുമായിരുന്നു. ഷാനിഫ് തിരിച്ചടിക്കാൻ ശ്രമിച്ചു. ജീപ്പിനരികിൽ നിന്നിരുന്ന പോലീസുകാർ ഇത് തടയുകയായിരുന്നു. കോടതി റിമാൻഡ് ചെയ്ത ഒന്നാം പ്രതി ഷാനിഫിനെ ആലുവ സബ് ജയിലിലേക്കും രണ്ടാം പ്രതി അശ്വതിയെ കാക്കനാട് വനിതാ സെല്ലിലേക്കും മാറ്റി.
അതേസമയം, കേസിൽ പഴുതടച്ച അന്വേഷണത്തിനാണ് പൊലീസ് ഒരുങ്ങുന്നത്. റിമാൻഡിലായ കുഞ്ഞിന്റെ അമ്മയേയും കാമുകനെയും പൊലീസ് ഉടൻ കസ്റ്റഡിയിൽ വാങ്ങും. കാക്കനാട് വനിതാ ജയിലിലുള്ള അശ്വതിയേയും ആലുവ സബ് ജയിലിൽ കഴിയുന്ന കാമുകൻ ഷാനിഫിനെയും കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് ഉടൻ തന്നെ അപേക്ഷ നൽകാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. സാക്ഷികൾ ഇല്ലാത്ത കുറ്റകൃത്യമായതിനാൽ പരമാവധി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
പ്രതികളായ ആലപ്പുഴ സ്വദേശി അശ്വതിയെയും കണ്ണൂർ സ്വദേശിയായ ഷാനിഫിനെയും ഈ മാസം ഇരുപതാം തീയതി വരെയാണ് ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. ഒരു ദിവസം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് പോലീസ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.
ഡിസംബർ ഒന്നിനാണ് ഇരുവരും കൊച്ചിയിലെ ലോഡ്ജിൽ മുറിയെടുത്തത്. മൂന്നാം തീയതി പുലർച്ചെ കുഞ്ഞിനെ കൊലപ്പെടുത്തി.ഉറങ്ങിക്കിടന്ന കുഞ്ഞിൻറെ തല ഷാനിഫിൻറെ കാൽമുട്ടിൽ ഇടിക്കുകയും തുടർന്നുണ്ടായ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുഞ്ഞിൻറെ ശരീരത്തിൽ കടിച്ചാണ് ഷാനിഫ് മരണമുറപ്പാക്കിയത്. ഇത് സ്ഥിരീകരിക്കാൻ ഇയാളുടെ ഉമിനീര് പോലീസ് ശേഖരിച്ചിട്ടുണ്ട്. അമ്മയുടെ അറിവോടെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസിൻറെ കണ്ടെത്തൽ. കൊലപാതക കുറ്റം, ജുവനൈൽ നിയമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇരുവർക്കെതിരെയും കേസെടുത്തിട്ടുള്ളത്.
ഡിസംബർ ഒന്നിനാണ് ഷാനിഫും അശ്വതിയും കുഞ്ഞുമൊത്ത് എളമക്കരയിലെ ലോഡ്ജിൽ മുറിയെടുത്തത്. മൂന്നാം തിയതി പുലർച്ചെയായിരുന്നു കൊലപാതകം. ഉറങ്ങിക്കിടന്ന കുഞ്ഞിനെയെടുത്ത് കുഞ്ഞുതല ഷാനിഫിൻറെ കാൽമുട്ടിൽ ശക്തമായി ഇടിപ്പിച്ചു. തലക്ക് ക്ഷതമേറ്റാണ് കുഞ്ഞ് മരിച്ചത്. കുഞ്ഞിനെ ശരീരത്തിൽ കടിച്ച ഷാനിഫ് കുഞ്ഞ് കരയുന്നില്ലെന്ന് കണ്ടതോടെ മരണം ഉറപ്പാക്കി. തുടർന്ന് നേരം വെളുത്തപ്പോഴാണ് മരിച്ച കുഞ്ഞുമായി ഷാനിഫും അശ്വതിയും ആശുപത്രിയിലേക്ക് തിരിച്ചത്. മരണം സ്ഥിരീകരിച്ച ഡോക്ടർ സംശയം തോന്നി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു
