ലഖ്നൗ : ഇന്ത്യയിലെ ആദ്യത്തെ ‘ഡോം സിറ്റി’ മഹകുംഭിൽ നിർമിക്കാൻ ഉത്തർപ്രദേശ് സർക്കാർ. മഹാകുംഭ് നഗറിലെ അരയിൽ 3 ഹെക്ടറിൽ 51 കോടി രൂപ ചെലവിലാണ് ഡോം സിറ്റി നിർമ്മിക്കുന്നത്. വിനോദസഞ്ചാരികൾക്ക് കാഴ്ച ആസ്വദിക്കാൻ കഴിയുന്ന രീതിയിലായിരിക്കും നിർമാണം. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ സ്വകാര്യ സഹകരണത്തോടെയായിരിക്കും നിർമാണം. ആവശ്യമായ ഭൂമി ടൂറിസം വകുപ്പ് നൽകും.
ത്രിവേണിയിൽ സ്വകാര്യ കമ്പനിയായ ഇവോ ലൈഫ് സ്പേസ് പ്രൈവറ്റ് ലിമിറ്റഡാണ് പദ്ധതിക്ക് മേൽനോട്ടം വഹിക്കുക. യോഗി സർക്കാർ ടൂറിസത്തിൽ പുതിയ ചരിത്രം സൃഷ്ടിക്കുമെന്ന് കമ്പനി ഡയറക്ടർ അമിത് ജോഹ്‌രി പറഞ്ഞു. ഡോം സിറ്റിയിൽ 44 താഴികക്കുടങ്ങൾ ഉണ്ടാകും, ഓരോന്നിനും 32×32 അടി വലുപ്പവും 15 മുതൽ 18 അടി വരെ ഉയരത്തിലുമായിരിക്കും നിർമാണം. ബുള്ളറ്റ് പ്രൂഫും ഫയർ പ്രൂഫും ഉൾപ്പെടെ 360 ഡിഗ്രി പോളികാർബണേറ്റ് ഷീറ്റുകൾ ഉപയോഗിച്ചാണ് താഴികക്കുടങ്ങൾ നിർമ്മിക്കുന്നത്.
ഡോം സിറ്റിയിൽ മൊത്തം 176 കോട്ടേജുകളാണ് നിർമ്മിക്കുന്നത്, ഓരോന്നിനും അത്യാധുനിക സൗകര്യങ്ങളാണുള്ളത്. എല്ലാ കോട്ടേജിലും എയർ കണ്ടീഷനിംഗ്, ഗീസർ, ഭക്ഷണത്തിനുള്ള ക്രമീകരണങ്ങൾ എന്നിവ ഉണ്ടായിരിക്കും. ഉത്സസമയത്ത് 81,000 രൂപയും സാധാരണ ദിവസങ്ങളിൽ 41,000 രൂപയുമാണ് കോട്ടേജിൻ്റെ വാടക. സ്നാന ഉത്സവ സമയത്ത് താഴികക്കുടത്തിന് 1,10,000 രൂപയും സാധാരണ ദിവസങ്ങളിൽ 81,000 രൂപയുമാണ് വാടകയായി നിശ്ചയിച്ചിരിക്കുന്നത്.
ഡിസംബർ 23ന് മഹാകുംഭം ഒരുക്കങ്ങൾ പരിശോധിക്കാനിരിക്കുന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ പര്യടനത്തിനിടെ ഡോം സിറ്റിയും സന്ദർശിച്ചേക്കുമെന്നും അമിത് ജോഹ്‌രി പറഞ്ഞു.

