ന്യൂഡൽഹി: മത്സര പരീക്ഷകളില്‍ ക്രമക്കേട് കാണിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ ശിക്ഷയും ഒരു കോടി രൂപ പിഴയും ലഭിക്കുന്ന പൊതുപരീക്ഷാ ബില്‍ ലോക്‌സഭയില്‍ പാസാക്കി. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ആണ് ബില്‍ അവതരിപ്പിച്ചത്. ചോദ്യക്കടലാസ് ചോര്‍ത്തല്‍ അടക്കം പത്ത് കുറ്റങ്ങളാണ് ബില്ലിലുളളത്. ആള്‍മാറാട്ടം, ഉത്തരക്കടലാസ് തിരിമറി, രേഖകളിലെ തിരിമറി, റാങ്ക് ലിസ്റ്റ് അട്ടിമറി എന്നിവ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളായിരിക്കും.
അടുത്തിടെ രാജസ്ഥാന്‍, ഗുജറാത്ത്, തെലങ്കാന, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ വിവിധ മത്സരപരീക്ഷകളുടെ ചോദ്യപേപ്പറുകള്‍ ചോര്‍ന്നത് വലിയ വിവാദമായിരുന്നു. ഇത്തരം കേസുകള്‍ ഡി.വൈ.എസ്.പി., അസി. കമ്മിഷണര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ ആയിരിക്കണം അന്വേഷണം നടത്തേണ്ടത് എന്ന് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.
