വെള്ളർമല ജിവിഎച്ച്എസ് പൂർണമായി മുങ്ങി; മൂന്നു മൃതദേഹങ്ങൾ കണ്ടെത്തി; രക്ഷാപ്രവർത്തനം അതീവ ദുഷ്കരം




കൽപ്പറ്റ: ഉരുൾപൊട്ടലിനെ തുടർന്ന് വയനാട്ടിൽ വ്യാപക നാശനഷ്ടം. നൂറുകണക്കിന് ആളുകളാണ് പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നത്. മൂന്നു മൃതദേഹങ്ങൾ കണ്ടെടുത്തു. പരിക്കേറ്റ 14 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നിരവധി പേരെ കാണാതായിട്ടുണ്ട് എന്നാണ് പ്രദേശവാസികൾ വ്യക്തമാക്കുന്നത്. മുണ്ടകൈ, ചുരൽമല, അട്ടമല ഭാഗങ്ങളിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. വെള്ളർമല ജിവിഎച്ച്എസ് പൂർണമായി മുങ്ങി.

ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണ് മുണ്ടക്കൈയിൽ ഉരുൾപ്പൊട്ടിയത്. പ്രദേശവാസികൾ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ വീണ്ടും ഉരുൾപൊട്ടുകയായിരുന്നു.രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ വലിയ രീതിയിൽ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും ഉണ്ടാവുകയും ചെയ്തു. രക്ഷാപ്രവർത്തകർ ഉൾപ്പെടെ ഓടിരക്ഷപ്പെട്ടു. നിരവധി വാഹനങ്ങൾ ഒഴുകിപോയി. വീടുകളിലും വെള്ളവും ചെളിയും കയറി. നേരം പുലർന്നതോടെ ഓരോ വീടുകളിലും കയറിയുള്ള രക്ഷാപ്രവർത്തനമാണ് നടക്കുന്നത്.

മുണ്ടക്കൈ പുഞ്ചിരി മട്ടം ഭാഗത്തുനിന്ന് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ വലിയ ശബ്ദത്തോടെ ഉരുൾപൊട്ടിയെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇന്നലെ പുഞ്ചിരി മട്ടം മുണ്ടക്കൈ ഭാഗത്ത് നിന്ന് കുറച്ച് കുടുംബങ്ങളെ ഒഴിപ്പിച്ചിരുന്നു. മുണ്ടക്കൈ മലയിൽ കഴിഞ്ഞദിവസം മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്നാണ് ആളുകളെ ഒഴിപ്പിച്ചിരുന്നത്. ഇന്നലെ തന്നെ മുണ്ടക്കൈ പുഴയിൽ വലിയ കുത്തൊഴുക്കും മലവെള്ളപ്പാച്ചിലും രൂപപ്പെട്ടിരുന്നു. വയനാട്ടിൽ അതിശക്തമായ മഴ തുടരുകയാണ്. ഇതിനാൽ തന്നെ രക്ഷാപ്രവർത്തനവും ദുഷ്കരമാണ്.

പ്രദേശത്തെ പ്രധാന റോഡും ചൂരൽമല ടൗണിലെ പാലവും തകർന്നതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായി. മുണ്ടക്കൈ അട്ടമല പ്രദേശത്തേക്കുള്ള ഏക പാലമാണിത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: