ഹൈദരാബാദ്: തെലങ്കാനയിലെ നൽഗൊണ്ടയിൽ 15 മാസം പ്രായമുള്ള കുഞ്ഞിനെ ആർടിസി ബസ്റ്റാൻഡിൽ ഉപേക്ഷിച്ച ശേഷം യുവതി കാമുകനൊപ്പം ഒളിച്ചോടി. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനോപ്പം ജീവിക്കാനാണ് സ്വന്തം കുഞ്ഞിനെ യുവതി ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ചത്. കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം തന്റെ ഒപ്പം വരാൻ കാമുകൻ ആവശ്യപ്പെട്ടതോടെയാണ് യുവതി 15 മാസം പ്രായമുള്ള കുഞ്ഞിനെ ബസ് സ്റ്റാന്റിൽ ഉപേക്ഷിച്ചതെന്നാണ് വിവരം.
ഹൈദരാബാദ് സ്വദേശി നവീനയാണ് 15 മാസം പ്രായമുള്ള കുഞ്ഞിനെ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയത്. കുഞ്ഞിൻ്റെ കരച്ചില്‍ കേട്ടെത്തിയ തെലങ്കാന ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരാണ് സംഭവം പൊലീസില്‍ അറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് നവനീതയുടെ ഭർത്താവിനെ വിളിച്ച് കുട്ടിയെ കൈമാറുകയായിരുന്നു.
കുഞ്ഞിനെ ബസ് സ്റ്റാന്റിൽ ഉപേക്ഷിച്ച ശേഷം യുവതി ഒരാളോടൊപ്പം മോട്ടോർ സൈക്കിളിൽ കയറി പോയതായി ടു ടൗൺ എസ്‌ഐ വി. സൈദലു പറഞ്ഞു. പോലീസ് അന്വേഷണത്തിൽ നവീനവും യുവാവും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും ഇയാൾക്കൊപ്പം ജീവിക്കാൻ യുവതി ഭർത്താവിനെയും കുട്ടിയെയും ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നുവെന്നും കണ്ടെത്തി.
നവീന കുട്ടിയെ ബസ് സ്റ്റാന്റിൽ ഉപേക്ഷിച്ച ശേഷം കാമുകനൊപ്പം മോട്ടോർ സൈക്കിളിൽ കയറി പോകുന്നതിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഹൈദരാബാദ് സ്വദേശിയായ യുവതിയെയും നല്‍ഗൊണ്ട ഓള്‍ഡ് ടൗണ്‍ സ്വദേശിയായ ഇവരുടെ കാമുകനെയും തിരിച്ചറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. ഇരുവരെയും പോലീസ് പിടികൂടുകയും യുവതിയെയും കാമുകനെയും ഭർത്താവിനെയും കൗൺസിലിംഗിനായി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു.
