ന്യൂഡൽഹി: വൈഎസ്ആർ തെലങ്കാന പാർട്ടി കോൺഗ്രസിൽ ലയിച്ചു. ഡൽഹിയിൽ നടന്ന ചടങ്ങിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ചേർന്ന് വൈഎസ്ആർ തെലങ്കാന പാർട്ടി സ്ഥാപക പ്രസിഡന്റ് വൈ.എസ്.ശർമിളയെ കോൺഗ്രസിലേക്ക് സ്വീകരിച്ചു. എല്ലായ്പ്പോഴും ഇന്ത്യയുടെ യഥാർഥ സംസ്കാരം ഉയർത്തിപ്പിടിച്ച പാർട്ടിയാണ് കോൺഗ്രസെന്ന് ശർമ്മിള പറഞ്ഞു.
‘‘കോൺഗ്രസ് ഇപ്പോഴും രാജ്യത്തെ ഏറ്റവും വലിയ സെക്കുലർ പാർട്ടിയാണ്. കോൺഗ്രസ് എല്ലായ്പ്പോഴും ഇന്ത്യയുടെ യഥാർഥ സംസ്കാരം ഉയർത്തിപ്പിടിക്കുകയും നമ്മുടെ രാജ്യത്തിന്റെ അടിത്തറ കെട്ടിപ്പടുക്കുകയും ചെയ്തിട്ടുണ്ട്’’– അവർ പറഞ്ഞു.
ഈ വർഷം ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം ആന്ധ്രയിൽ നിയമസഭാ തിരഞ്ഞെടുപ്പും നടക്കും. തെലങ്കാനയിൽ ടിഡിപി വിട്ടെത്തി പിസിസി അധ്യക്ഷനായ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ കോൺഗ്രസ് അധികാരം പിടിച്ചിരുന്നു. ഇതേ മാതൃകയിൽ ശർമിളയെ പിസിസി അധ്യക്ഷയാക്കുമെന്ന് അഭ്യൂഹമുണ്ട്.
ഹെലിക്കോപ്ടർ അപകടത്തിൽ മരിച്ച ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ വിയോഗവും പിന്നാലെ നടത്തിയ ആന്ധ്ര വിഭജനവും സംസ്ഥാനത്ത് കോൺഗ്രസിന്റെ തകർച്ച പൂർണമാക്കി. വൈ.എസ്.ആറിനെ മകൻ ജഗന്റെ മുഖ്യമന്ത്രി മോഹം ഹൈക്കമാൻഡ് തടഞ്ഞതോടെ അദ്ദേഹം പാർട്ടി വിട്ട് വൈ.എസ്.ആർ പാർട്ടിയുമായി ആന്ധ്ര പിടിച്ചു. ഒരുകാലത്ത് കോൺഗ്രസിന്റെ കോട്ടയായിരുന്ന ആന്ധ്രയിൽ തിരിച്ചുവരവാണ് വൈ.എസ്.ആറിന്റെ മകളിലൂടെ കോൺഗ്രസ് പ്രതീക്ഷിക്കുന്നത്
