മുംബൈ: മുംബൈ ഘാട്ട്കോപ്പറിൽ പരസ്യ ബോർഡ് തകർന്നു വീണുണ്ടായ അപകടത്തിൽ ഇതുവരെ 12 പേർ മരിച്ചെന്ന് അധികൃതർ. 43 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടന്ന 65 പേരെയാണ് ദുരന്ത നിവാരണ സേനയും പോലീസും ചേർന്ന് പുറത്തെത്തിച്ചത്. രക്ഷാപ്രവർത്തനം തുടരുകയാണ്. ശക്തമായ പൊടിക്കാറ്റിലും മഴയിലുമാണ് ഇന്നലെ പരസ്യ ബോർഡ് തകർന്നു വീണത്. അതേസമയം, അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
സംഭവത്തിൽ സർക്കാർ ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പരസ്യ കമ്പനി ഉടമകൾക്കെതിരെ പന്ത് നഗർ പോലീസ് കേസെടുത്തു. മനഃപൂർവമല്ലാത്ത നരഹത്യയ്‌ക്കാണ് കേസ് എടുത്തത്. അപകടത്തിനിടയാക്കിയ കൂറ്റൻ പരസ്യ ബോർഡ് അനധികൃതമായി സ്ഥാപിച്ചതെന്നാണ് കണ്ടെത്തൽ.
അതേ സമയം നഗരത്തിലെ റെയിൽ – റോഡ് ഗതാഗതം പുനസ്ഥാപിച്ചതായി അധികൃതർ അറിയിച്ചു. മുംബൈയിൽ ഇന്നും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അപകടത്തിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി

