മുംബൈ: കുളത്തിൽ നീന്തുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 15 വയസുകാരൻ മരിച്ചു. മുംബൈയിലെ മഹുൽ ഗ്രാമത്തിലാണ് സംഭവം. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അനധികൃതമായി സ്ഥാപിച്ച മോട്ടോറിൽനിന്നാണ് കുട്ടിക്ക് ഷോക്കേറ്റത്.
കേസിൽ അന്വേഷണം ആരംഭിച്ച് പൊലീസ്.
അറസ്റ്റിലായവരെ പിന്നീട് കോടതി മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ശനിയാഴ്ച ചെംബൂറിലെ മഹുൽ ഗ്രാമത്തിലാണ് ദാരുണമായ അപകടം സംഭവിച്ചത്. പരിസരത്തുള്ള ഹോട്ടലിലേക്ക് വെള്ളം എടുക്കുന്നതിന് വേണ്ടി കുളത്തിൽ അനധികൃതമായി മോട്ടോർ സ്ഥാപിച്ചിരുന്നുവെന്നും ഈ മോട്ടോറിനായി എടുത്ത ഇലക്ട്രിക് വയറിൽ നിന്ന് ഷോക്കേറ്റാണ് കുട്ടി മരിച്ചതെന്നും മുംബൈ പൊലീസ് വിശദീകരിച്ചു.
ഹോട്ടൽ ഉടമകളായ ആനന്ദ് മഹുൽകർ, ദയറാം മഹുൽകർ, ഹരിറാം മഹുൽകർ എന്നിവർക്കെതിരെ കേസെടുത്ത പൊലീസ് ഇവരെ മൂന്ന് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇവരെ ജൂൺ 18 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

