കാമുകനുമായുള്ള ബന്ധത്തിന് തടസ്സമായ ഒന്നും അഞ്ചും വയസുള്ള പിഞ്ഞുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി 25 കാരി. സംഭവത്തിൽ അമ്മയായ മുസ്‌കാൻ എന്ന യുവതിയെ ഫിറോസാബാദ് ജില്ലയിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്തു. ചായയിലും ബിസ്ക്കറ്റിലും വിഷം കലര്‍ത്തിയാണ് മുസ്കാന്‍ കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ജൂണ്‍ 19 ന് ഉച്ചയ്ക്ക് റൂര്‍ക്കലി ഗ്രാമത്തിലാണ് സംഭവം.
2018 ലാണ് മുസ്കാന്‍റെയും വസീം അഹമ്മദിന്‍റെയും വിവാഹം കഴിഞ്ഞത്. ജോലി ആവശ്യങ്ങൾക്കായി വസീം മിക്കവാറും വീട്ടില്‍ നിന്നും അകലെയായിരിക്കും. ഈ സമയത്താണ് വസീമിന്‍റെ ബന്ധുവായ ജുനൈദ് അഹമ്മദുമായി മുസ്കാന്‍ അടുക്കുന്നതും അത് പ്രണയമാകുന്നതും. രണ്ട് വര്‍ഷത്തിലേറെയായി ഇരുവരും പ്രണയത്തിലാണ്. കുട്ടികൾക്ക് നല്‍കാനുള്ള വിഷം വാങ്ങി നൽകിയത് ജുനൈദാണ്.
കാമുകനുമായുള്ള ബന്ധത്തിന് കുട്ടികള്‍ ഒരു തടസ്സമായത് കൊണ്ടാണ് കൊല നടത്തിയതെന്ന് കുട്ടികളുടെ അമ്മയായ മുസ്‌കാൻ ചോദ്യം ചെയ്യലിനിടെ പോലീസിനോട് പറഞ്ഞു. സംഭവസമയത്ത് മുസ്‌കാനും മക്കളായ അർഹാൻ, അനയ എന്നിവരുമാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. മക്കൾക്ക് നല്‍കിയ ചായയിലും ബിസ്ക്കറ്റിലും വിഷം കലര്‍ത്തിയാണ് മുസ്കാന്‍ കൃത്യം നിര്‍വഹിച്ചത്. വിഷാംശം ഉള്ളില്‍ ചെന്ന കുട്ടികളുടെ ബോധം നഷ്ടപ്പെട്ടു. ഇതോടെ മക്കളുടെ ബോധം പോയെന്ന് നിലവിളിച്ച് മുസ്ക്കാന്‍ അയൽവാസികളെ വിളിച്ചു. വീട്ടിലെത്തിയ അൽവാസികൾക്ക് സംശയം തോന്നിയതിനാല്‍ അവര്‍ പോലീസിനെ വിവരമറിയിച്ചു. കുട്ടികളുടെ പിതാവ് ജോലിക്കായി ചണ്ഡിഗഡിലേക്ക് പോയ സമയമായിരുന്നു സംഭവമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
പോലീസെത്തി കുട്ടികളെ സമീപത്തെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ എത്തിച്ചെങ്കിലും കുട്ടികളിരുവരും അതിനകം മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു. എന്നാൽ കുട്ടികളുടെ ശരീരത്തില്‍ പരിക്കുകളൊന്നും ദൃശ്യമായിരുന്നില്ല. പോസ്റ്റ്മോര്‍ട്ടം റിസൾട്ടിനായി കാത്തിരിക്കുകയാണെന്നും ആന്തരികാവയവങ്ങൾ കൂടുതല്‍ വിശകലനത്തിനായി സൂക്ഷിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. പോലീസ് മുസ്കാനെ കസ്റ്റഡിയില്‍ എടുത്തെങ്കിലും ജുനൈദ് ഒളിവിലാണ്.
