ന്യൂഡൽഹി: ഭരണകക്ഷിയായ ബിജെപിയെ പ്രതിരോധത്തിലാക്കി മധ്യപ്രദേശിൽ 26 ടണ്ണോളം ഗോമാംസം പിടിച്ചെടുത്തു.
തലസ്ഥാന നഗരിയായ ഭോപ്പാലിൽനിന്ന് സംസ്കൃതി ബച്ചാവോ മഞ്ച്, ഹിന്ദു ഉത്സവ് സമിതി തുടങ്ങിയ ഹിന്ദുത്വ സംഘടനകളാണ് കടത്താൻ ശ്രമിച്ച ഒരു ട്രക്ക് ഗോമാംസം കണ്ടെടുത്തത്.
സംസ്ഥാനസർക്കാരും മുനിസിപ്പൽ കോർപറേഷനും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ബിജെപി ഭരിക്കുന്നതിനാൽ പാർട്ടിയുടെ പ്രതിബദ്ധതയും അത് നടപ്പാക്കുന്നതും തമ്മിലുള്ള അന്തരമാണ് സംഭവം തുറന്നുകാട്ടുന്നതെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി.
ഭോപ്പാൽ മുനിസിപ്പൽ കോർപറേഷന്റെ നേതൃത്വത്തിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടത്തുന്ന അറവുശാലയിൽനിന്നുള്ള മാംസമാണു പിടിച്ചെടുത്തത്. എരുമകളെ കശാപ്പ് ചെയ്യുന്നതിനുള്ള ലൈസൻസ് മാത്രമായിരുന്നു അറവുശാലയ്ക്കുണ്ടായിരുന്നത്. പശുക്കളെ അറക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നില്ല. ബജ്രംഗ്ദൾ ഉൾപ്പെടെയുള്ള ഹിന്ദുത്വസംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി വിഷയം വിവാദമായതോടെ അറവുശാല മുനിസിപ്പൽ കോർപറേഷൻ സീൽ ചെയ്തു പൂട്ടി.
പിടിച്ചെടുത്ത മാംസം പോത്തിന്റേതാണെന്ന് കോർപറേഷൻ അധികൃതർ ആദ്യം വാദിച്ചെങ്കിലും മഥുരയിലെ വെറ്ററിനറി കോളജ് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ പശുവിറച്ചി തന്നെയാണെന്നു കണ്ടെത്തി. മാംസം മഹാരാഷ്ട്രയിലെത്തിച്ച് അവിടെനിന്നു ചെന്നൈ വഴി യുഎഇയിലേക്ക് കയറ്റുമതി ചെയ്യാനുള്ള ശ്രമമായിരുന്നുവെന്നും നാളുകൾക്കുമുന്പേ പശു ഇറച്ചി കടത്ത് ആരംഭിച്ചിരുന്നുവെന്നുമുള്ള ആരോപണമുയരുന്നുണ്ട്.
ഗോവധവും ഗോമാംസം കടത്തലും ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരുമായി ബിജെപിയും സംസ്ഥാനസർക്കാരും കൈകോർത്തുവെന്നാണ് ആരോപണം.


