പാലക്കാട്: എക്സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ പിടിച്ചെടുത്തത് അനധികൃതമായി കടത്തിക്കൊണ്ട് വന്ന 71.5 ലക്ഷം രൂപ. ആന്ധ്രയിൽ നിന്നും വന്ന സ്വകാര്യ ബസിലാണ് പണം കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ ആന്ധ്രപ്രദേശ് കാർണോൽ കാവടി സ്ട്രീറ്റിൽ ഡി കെ ശിവപ്രസാദിനെ (59) എക്സൈസ് സംഘം അറസ്‌റ്റ് ചെയ്തു. പണത്തിന്റെ ഉറവിടം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. ആന്ധ്രപ്രദേശിൽനിന്ന് കൊച്ചിയിലേക്കാണ് പണം കൊണ്ടുപോയിരുന്നതെന്നാണ് വിവരം. വാളയാർ ടോൾപ്ലാസ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എക്സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നർകോടിക് സ്പെഷ്യൽ സ്ക്വാഡാണ് പണം പിടിച്ചത്.
പ്രതിയെയും പണവും പിന്നീട് പാലക്കാട് ഇൻകം ടാക്സ് ഇൻസ്‌പെക്ടർ വിനോദ് ബാബുവിന് തുടർ നടപടികൾക്കായി കൈമാറി. പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ അജയകുമാർ.എൻ.ജിയും പാർട്ടിയും ചേർന്നാണ് പരിശോധന നടത്തിയത്. സിവിൽ എക്സൈസ് ഓഫീസർ സദാശിവൻ, അഹമ്മദ് കബീർ, പ്രിവന്റീവ് ഓഫീസർമാരായ പ്രമോദ്, അജീഷ്.ടി.വി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അജിത് കുമാർ.പി എന്നിവരും പണം പിടികൂടിയ എക്സൈസ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു
