വർക്കല : വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം ഭാര്യയുടെ സ്വര്‍ണം പണയംവച്ച പതിമൂന്ന് ലക്ഷത്തി അമ്പതിനായിരം രൂപയുമായി മുങ്ങിയ യുവാവ് പിടിയില്‍. തിരുവനന്തപുരം വര്‍ക്കലയില്‍ ആണ് സംഭവം.
ഫിസിയോതെറാപ്പിസ്റ്റായ നെയ്യാറ്റിന്‍കര കലമ്പാട്ടുവിള പള്ളിച്ചല്‍ ദേവീകൃപയില്‍ അനന്തുവാണ് (34) അറസ്റ്റിലായത്. 2021 ആഗസ്തിലായിരുന്നു പരാതിക്കാരിയും അനന്തുവുമായുള്ള വിവാഹം. ആഡംബരമായി നടന്ന വിവാഹത്തിന്റെ മൂന്നാം ദിനം യുവതിയുടെ 52 പവന്‍ സ്വര്‍ണാഭരണം ഇയാള്‍ നിര്‍ബന്ധപൂര്‍വം പണയപ്പെടുത്തുകയും ഇങ്ങനെ ലഭിച്ച 13.50 ലക്ഷം രൂപയും കൈക്കലാക്കുകയുമായിരുന്നു.
പിന്നീട് ഭാര്യയുടെ കുടുംബവീടും സ്ഥലവും എഴുതി നല്‍കണമെന്നും പുതിയ കാര്‍ വാങ്ങി നല്‍കണമെന്നും ആവശ്യപ്പൈട്ട് വഴക്കിട്ട അനന്തു ഇവിടെ നിന്ന് പോവുകയും ചെയ്തു. കേരളത്തിലും കര്‍ണാടകയിലുമായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വര്‍ക്കല പോലീസ് പിടികൂടുകയായിരുന്നു. വര്‍ക്കല എസ്എച്ച്ഒ ജെ എസ് പ്രവീണ്‍, എസ്‌ഐ എസലിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്
