കോഴിക്കോട്: വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്ത ആർജെഡി അംഗം രജനിയുടെ വീടിന് നേരെ ആക്രമണം. ചോമ്പാലയിലുള്ള ഇവരുടെ വീടിന് നേരെ സ്റ്റീൽ ബോംബ് എറിഞ്ഞെങ്കിലും അത് പൊട്ടിത്തെറിക്കാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ആക്രമണത്തിൽ വീടിൻ്റെ ജനൽ ചില്ലുകൾ തകർന്നിട്ടുണ്ട്.പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ എൽഡിഎഫ് അംഗമായ രജനി യുഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തതോടെയാണ് നാടകീയ നീക്കങ്ങൾ ആരംഭിച്ചത്. ഇതോടെ ഭരണം യുഡിഎഫ് പിടിച്ചെടുത്തു. ബ്ലോക്ക് പഞ്ചായത്തിൽ ഇരുമുന്നണികൾക്കും ഏഴ് സീറ്റുകൾ വീതമാണുണ്ടായിരുന്നത്. രജനിയുടെ വോട്ട് നിർണ്ണായകമായതോടെ യുഡിഎഫ് സ്ഥാനാർത്ഥി കോട്ടയിൽ രാധാകൃഷ്ണൻ വിജയിച്ചു. പ്രസിഡൻ്റ് സ്ഥാനത്തേക്ക് മാറി വോട്ട് ചെയ്തെങ്കിലും, വൈസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ രജനി എൽഡിഎഫിന് തന്നെ വോട്ട് നൽകി. നറുക്കെടുപ്പിലൂടെ ഈ സ്ഥാനം സിപിഎമ്മിന് ലഭിച്ചു. പാർട്ടിയുടെ നിർദ്ദേശം ലംഘിച്ചതിന് രജനിയെ ആർജെഡിയിൽ നിന്നും ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നുസിപിഎമ്മിൻ്റെ ആസൂത്രിത നീക്കമാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് കെ.കെ. രമ എംഎൽഎ ആരോപിച്ചു. അബദ്ധത്തിൽ വോട്ട് മാറി ചെയ്തതിൻ്റെ പേരിൽ ഒരു ജനപ്രതിനിധിയുടെ വീടിന് നേരെ ബോംബെറിയുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് അവർ പറഞ്ഞു. എന്നാൽ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


