പീരുമേട്: വണ്ടിപ്പെരിയാറിൽ യുവാവിനെ വീട്ടിൽക്കയറി ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതികൾ അറസ്റ്റിൽ. എറണാകുളം ഫോർട്ട്കൊച്ചി സ്വദേശി ഷെമീർ (31), പെരുമ്പടപ്പ് സ്വദേശി ശിവപ്രസാദ് (25), പള്ളുരുത്തി സ്വദേശി ഷാഹുൽ ഹമീദ് (37) എന്നിവരെയാണ് ഇന്നലെ പിടികൂടിയത്. ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ മുംബൈ, ബാഗ്ലൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിൽനിന്നായി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടെ കേസിലെ ഏഴു പ്രതികളും പിടിയിലായതായി പോലീസ് വ്യക്തമാക്കി. വള്ളക്കടവ് കരിങ്കുന്നം അബ്ബാസാണ് ആക്രമിക്കപ്പെട്ടത്. ഇയാളുടെ ഭാര്യ അടക്കമുള്ളവർ കേസിൽ പ്രതികളാണ്. അബ്ബാസിനെ ആക്രമിക്കാൻ ഭാര്യ ഷാഹിറയും മകനും ചേർന്ന് ഷെമീർ എന്നയാളെ ചുമതലപ്പെടുത്തുകയും ഇയാൾ ഷാഹുൽ, ശിവ എന്നിവരുടെ ക്വട്ടേഷൻ സംഘത്തെ ദൗത്യമേൽപ്പിക്കുകയായിരുന്നു. തുടർന്ന് വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന അബ്ബാസിനെ ക്വട്ടേഷൻ സംഘം വെട്ടിപ്പരുക്കേൽപ്പിച്ചു. വണ്ടിപ്പെരിയാർ പോലീസ് ഇൻസ്പെക്ടർ ഹേമന്ദ് കുമാറിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ സ്ക്വാഡ് ഓഫീസർമാരായ സുബൈർ, അനിൽ, ബിനുകുമാർ, സനിൽ രാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ആക്രമണത്തിനുപയോഗിച്ച ആയുധങ്ങൾ കണ്ടെത്തി അന്വേഷണം പൂർത്തിയാക്കുമെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഭാര്യയുടെ ക്വട്ടേഷൻ, ഭർത്താവിനെ വീട്ടിൽ കയറി വെട്ടി; മൂന്നുപേർ കൂടി അറസ്റ്റിൽ
