ചാവക്കാട്: പതിനഞ്ചു വയസുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡനത്തിനിരയാക്കിയ കേസിൽ യുവാവിന് ജീവപര്യന്തം തടവിന് ശിക്ഷിച്ചു. മുല്ലശ്ശേരി ആനത്താഴത്ത് വീട്ടിൽ അതുൽ ദേവസിയെയാണ് (19) ശിക്ഷിച്ചത്. ചാവക്കാട് അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജി അൻയാസ് തയ്യിൽ ആണ് ജീവിതാവസാനംവരെ തടവും 4.75 ലക്ഷം രൂപ പിഴയും വിധിച്ചത്. മറ്റു വകുപ്പുകളിലായി 15 വർഷം കഠിന തടവും കൂടി വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ രണ്ടു വർഷവും നാലു മാസവും കൂടി തടവുശിക്ഷ അനുഭവിക്കണം.
2022ലാണ് കേസിനാസ്പദമായ സംഭവം. അതിജീവിതയുടെ വീട്ടിൽ അതിക്രമിച്ചുകയറി അടുക്കളയിലും ടെറസിലുംവെച്ച് പലതവണ പീഡിപ്പിച്ചതായാണ് കേസ്. എസ്.ഐ പി.എം. രതീഷ് രജിസ്റ്റർ ചെയ്ത കേസിൽ എസ്.ഐ എം.സി. റെജിക്കുട്ടി, സി.ഐ എം.കെ. രമേഷ് എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്, അഡ്വ. സി. നിഷ എന്നിവർ ഹാജരായി.

