തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് മൊബൈൽ ഫോൺ തട്ടിയെടുത്ത സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശികളായ മുഹമ്മദ് അസൻ എന്ന ആസിഫ്(20), മുഹമ്മദ് ഹുസൈൻ എന്ന ഷാഹിദ്(20) മുഹമ്മദ് ഹാജ (18), ഷെഹിൻ(19), ധനുഷ്(20) എന്നിവരെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു കേസിന് ആസ്പദമായ സംഭവം. പതിനാറുകാരന്റെ പക്കലുള്ള വിലകൂടിയ മൊബൈൽ ഫോൺ തട്ടിയെടുത്ത ശേഷം പ്രതികൾ കുട്ടിയെ തടഞ്ഞുവച്ചിരുന്നു. പിന്നീട്, വൈകീട്ടോടെ കുട്ടിയെ ബാലരാമപുരത്ത് ഇറക്കിവിട്ടതിന് ശേഷം പ്രതികൾ രക്ഷപ്പെടുകയായിരുന്നു.
മർദനമേറ്റ് വീട്ടിലെത്തിയ കുട്ടി അവശനിലയിലായിരുന്നു. പിന്നീട് അച്ഛൻ അന്വേഷിച്ചപ്പോഴാണ് കാര്യം പറയുന്നത്. ഇതിന് പിന്നാലെയാണ് അക്രമം ചൂണ്ടിക്കാട്ടി വിഴിഞ്ഞം പോലീസിൽ പരാതി നൽകുന്നത്. എസ്.ഐ. ജെ.പി.അരുൺകുമാറിന്റെ നേത്യത്വത്തിൽ എ.എസ്.ഐ. ചന്ദ്രലേഖ, സീനിയർ സി.പി.ഒ.മാരായ സുജിത്, സാബു, അരുൺ പി. മണി എന്നിവരുൾപ്പെട്ട സംഘമാണ് ഒളിസങ്കേതത്തിൽനിന്ന് പ്രതികളെ അറസ്റ്റുചെയ്തത്.
ബാലരാമപുരം, മാറനല്ലൂർ പോലീസ് സ്റ്റേഷനുകളിൽ ഇവർക്കെതിരേ നിരവധി കേസുകളുണ്ടെന്ന് വിഴിഞ്ഞം പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു



