അമ്മയോട് വഴക്കിട്ടിറങ്ങിയ 16-കാരിയെ കൂട്ടബലാത്സംഗം ചെയ്തു; 4 പേർ അറസ്റ്റിൽ, കേസിൽ കൂടുതൽ പ്രതികൾ



        

ചെന്നൈ : ദീപാവലി ആഘോഷിക്കാന്‍ പുതുച്ചേരിയിലെ ബന്ധുവീട്ടിലെത്തിയ മുംബൈ സ്വദേശിനിയായ 16-കാരി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തില്‍ നാലുപേരെ അറസ്റ്റുചെയ്തു. പുതുച്ചേരിയിലെ ഓട്ടോ ഡ്രൈവര്‍ കാജാ മൊഹിദീന്‍, ആന്ധ്രാ പ്രദേശ് സ്വദേശി, ഒഡിഷ സ്വദേശികളായ രണ്ടുപേര്‍ എന്നിവരാണ് അറസ്റ്റിലായത്. മറ്റു മൂന്നുപേര്‍ക്കായി തിരച്ചില്‍ നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.

ഒക്ടോബര്‍ 30-ന് രാത്രി ഒന്‍പതോടെ അമ്മയുമായി വഴക്കിട്ട് പെണ്‍കുട്ടി കാജാ മൊഹിദീന്റെ ഓട്ടോയില്‍ കയറി. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കു പോകാനാണ് ആവശ്യപ്പെട്ടതെങ്കിലും കോട്ടക്കുപ്പത്തെ വീട്ടില്‍ കൊണ്ടുപോയി മദ്യം നല്‍കി കാജാ മൊഹദീന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു.

അടുത്തദിവസം രാവിലെ ഇയാള്‍ പെണ്‍കുട്ടിയെ ഓറോവില്ലില്‍ ഇറക്കിവിട്ടു. അവിടെയുണ്ടായിരുന്ന ഐ.ടി. ജീവനക്കാരായ ഒരു സംഘം യുവാക്കള്‍ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് ചെന്നൈയിലെത്തിച്ച് ഒരു മുറിയില്‍ പാര്‍പ്പിച്ചു. അവിടെവെച്ച് മദ്യം നല്‍കി മാറിമാറി പീഡിപ്പിക്കുകയായിരുന്നെന്ന് ഗ്രാന്‍ഡ് ബസാര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എ. ജയശങ്കര്‍ പറഞ്ഞു.

യുവാക്കള്‍ നവംബര്‍ രണ്ടിന് പെണ്‍കുട്ടിയെ കാറില്‍ പുതുച്ചേരി ബീച്ച് റോഡില്‍ ഇറക്കിവിട്ടു. ബീച്ചിനു സമീപം പെണ്‍കുട്ടി കറങ്ങിനടക്കുന്ന വിവരം ലഭിച്ച പോലീസ് സ്ഥലത്തെത്തിയപ്പോള്‍ സംസാരിക്കാന്‍ പോലുമാവാതെ ഏറെ ക്ഷീണിതയായിരുന്നു. തുടര്‍ന്ന് കുട്ടിയെ ജിപ്മര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശിശുക്ഷേമ സമിതി പെണ്‍കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് കൂട്ടബലാത്സംഗത്തിനിരയായ കാര്യം പുറത്തറിയുന്നത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ വെച്ചാണ് കാജാ മൊഹിദീനെയും മറ്റു മൂന്നുപേരെയും പോലീസ് അറസ്റ്റുചെയ്തത്. പ്രതികളെല്ലാം അറസ്റ്റിലായശേഷമേ പേരുവിവരങ്ങള്‍ വെളിപ്പെടുത്തൂവെന്ന് പോലീസ് അറിയിച്ചു.


Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: