പത്തനംതിട്ട: പ്രണയം നടിച്ച് 16കാരിയെ പീഡിപ്പിച്ചെന്ന കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. പന്തളം ഉളനാട് സ്വദേശി അനന്തു അനിലിനെ കഴിഞ്ഞദിവസമാണ് എറണാകുളത്ത് നിന്ന് പിടികൂടിയത്. ഫോണിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച നടത്തിയ ഊർജ്ജിത അന്വേഷണത്തിനൊടുവിൽ എറണാകുളം നോർത്ത് റെയിൽവെ സ്റ്റേഷന് സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയത്.
ഫോണിലൂടെ ബന്ധം സ്ഥാപിച്ച്, രണ്ടുവർഷമായി പരിചയത്തിലായിരുന്ന പെൺകുട്ടിയെ പ്രണയം നടിച്ച്തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്തെന്നാണ് കേസ്. കഴിഞ്ഞവർഷം ഡിസംബറിൽ അടൂരിലെ ഒരു ലോഡ്ജിൽ എത്തിച്ചും, തുടർന്ന് വിവിധയിടങ്ങളിലെത്തിച്ചും ലൈംഗികപീഡനത്തിന് വിധേയയാക്കിയെന്നാണ് പരാതി.പീഡനവിവരം പുറത്തു പറഞ്ഞാൽ ജീവിക്കാൻ അനുവദിക്കില്ലെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തിയതായി പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. പീഡനവിവരം അമ്മയെ അറിയിച്ചതിനെ തുടർന്ന് വെള്ളിയാഴ്ചയാണ് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തത്. വൈദ്യപരിശോധന നടത്തി തെളിവുകൾ ശേഖരിക്കുകയും, ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു. കുട്ടിയുടെ മൊഴി കോടതി രേഖപ്പെടുത്തി. ചോദ്യം ചെയ്യലിൽ അനന്തു കുറ്റം സമ്മതിച്ചു. പ്രതിയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധനക്കയച്ചു. കുട്ടിയെ അന്യായ തടങ്കലിൽ പാർപ്പിച്ച് പീഡിപ്പിച്ചതായി അന്വേഷണത്തിൽ വ്യക്തമായി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ വർഷം പന്തളം പൊലീസ് രജിസ്റ്റർ ചെയ്ത കഞ്ചാവ് കേസിൽ പ്രതിയാണ് അനന്തു, മുമ്പ് ഇതേ പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയതിന് ഇയാൾക്കെതിരെ പന്തളം സ്റ്റേഷനിൽ പോക്സോ കേസ് നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു.