പിലിബിത്ത്: അയൽവാസിയായ 17 വയസുകാരനെ മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവ് മർദിച്ചുകൊന്നു. കൊലയ്ക്ക് ശേഷം മണിക്കൂറുകൾ കഴിഞ്ഞ് മോഷ്ടിച്ചെന്ന് ആരോപിക്കുന്ന മൊബൈൽ പ്രതിയുടെ വീട്ടിൽ നിന്ന് തന്നെ കണ്ടെടുക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ ഗജ്റൗളയിലെ ബിതൗര ഗ്രാമത്തിലാണ് ദാരുണകൊലപാതകം നടന്നത്. കപിൽ കുമാർ എന്ന 17 വയസുകാരനാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ കല്ലു( 26) എന്ന പ്രതിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തു.
കല്ലുവിന്റെ 5000 രൂപ വിലവരുന്ന മൊബൈൽ ഫോൺ കാണാതായതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഏപ്രിൽ 12 ന് രാത്രി ഒരു വിവാഹ ഘോഷയാത്രയ്ക്കിടെ കപിലിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഫോൺ താൻ മോഷ്ടിച്ചില്ലെന്ന് കപിൽ ആവർത്തിച്ച് പറഞ്ഞെങ്കിലും പ്രതി അത് ചെവിക്കൊണ്ടില്ല. കപിലിനെ ക്രൂരമായി മർദിക്കുകയും കഴുത്തു ഞെരിച്ച് കൊല്ലുകയുമായിരുന്നു. കൊലപാതകം നടന്ന് വീട്ടിൽ തിരിച്ചെത്തിയപ്പോൾ സ്വന്തം വീട്ടിൽ നിന്ന് ഫോൺ കണ്ടെത്തുകയും ചെയ്തു. കപിലിന് ജീവനുണ്ടാകുമെന്ന് കരുതി ഓടിയെത്തിയെങ്കിലും മരിച്ചിരുന്നു. തുടർന്ന് മറ്റൊരു കർഷകന്റെ ഗോതമ്പ് വയലിൽ മൃതദേഹം ഉപേക്ഷിച്ച് ഒളിവിൽ പോകുകയായിരുന്നു. ഏപ്രിൽ 14 ന് വൈകുന്നേരമാണ് വയലിൽ നിന്ന് കപിലിന്റെ മൃതദേഹം കുടുംബം കണ്ടെത്തുന്നത്.തുടർന്ന് പിതാവ് പൊലീസിൽ പരാതി നൽകി. എന്നാൽ ഇയാൾ ഒളിവിൽ പോകുകയായിരുന്നു.
തിങ്കളാഴ്ച പിലിഭിത് മെഡിക്കൽ കോളേജിന് സമീപത്തുനിന്നാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ, ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഫോൺ മോഷണവുമായി ബന്ധപ്പെട്ടാണ് കൊലപാതകം നടന്നതെന്ന് ചോദ്യം ചെയ്യലിൽ നിന്നാണ് വ്യക്തമായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു

