കോയമ്പത്തൂർ: ഭാര്യയുടെ കാമുകനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ 56-കാരൻ അറസ്റ്റിൽ. കോയമ്പത്തൂർ വടുങ്കലിപാളയത്ത് താമസിക്കുന്ന കടലൂർ സ്വദേശിയായ ആർ. മുരുകവേലിനെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്. ഭാര്യയുടെ കാമുകനായ കരൂർ സ്വദേശി പി. മുനിയാണ്ടി(39)യെയാണ് മുരുഗവേൽ വീട്ടിൽവെച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം.
കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രി കാന്റീനിലെ പാചകക്കാരനാണ് പ്രതിയായ മുരുകവേൽ. ഒരുവർഷം മുമ്പാണ് മുരുകവേലും ഭാര്യ സുമിത്ര(45)യും കോയമ്പത്തൂരിൽ താമസം ആരംഭിച്ചത്. നേരത്തെ ഇരുവരും തിരുപ്പൂരിലായിരുന്നു താമസം. ഈ സമയത്താണ് വീടിന് സമീപം താമസിച്ചിരുന്ന മുനിയാണ്ടിയും സുമിത്രയും അടുപ്പത്തിലായത്. കാർ ഡ്രൈവറായ മുനിയാണ്ടിയും ഭാര്യയും തമ്മിൽ രഹസ്യബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് മുരുകവേൽ ഭാര്യയെയും കൂട്ടി കോയമ്പത്തൂരിലേക്ക് താമസംമാറ്റിയത്. എന്നാൽ, ഇതിനുശേഷവും സുമിത്രയും മുനിയാണ്ടിയും ബന്ധം തുടരുകയായിരുന്നു.
തിങ്കളാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ഭാര്യയും മുനിയാണ്ടിയും വീട്ടിനുള്ളിൽ സംസാരിച്ചിരിക്കുന്ന കാഴ്‌ചയാണ് മുരുകവേൽ കണ്ടത്. ഇതോടെ മുരുകവേലും മുനിയാണ്ടിയും തമ്മിൽ തർക്കമായി. തർക്കത്തിനിടെ മുരുകവേൽ മുനിയാണ്ടിയുടെ നെഞ്ചിൽ കത്തി കൊണ്ട് മുനിയാണ്ടി വീട്ടിൽനിന്ന് ഇറങ്ങിയോടി.
നെഞ്ചിൽ കത്തി തറച്ചനിലയിലാണ് മുനിയാണ്ടി വീട്ടിൽനിന്ന് ഇറങ്ങിയോടിയത്.ഇതിനിടെ സുമിത്ര ഭർത്താവിനെ വീട്ടിനുള്ളിൽ പൂട്ടിയിട്ട് കാമുകനെ രക്ഷിക്കാനായി പുറത്തേക്കിറങ്ങി. തുടർന്ന് കാമുകൻ്റെ നെഞ്ചിൽനിന്ന് കത്തി ഊരിമാറ്റിയതോടെ അമിതമായ രക്തസ്രാവമുണ്ടായി. അതീവ ഗുരുതരാവസ്ഥയിലായിരുന്ന മുതിയാണ്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.


