കൊച്ചി: കോടതി ഹാളിൽ താത്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ബെഞ്ച് ക്ലാർക്കിന് 23 വർഷം കഠിനതടവും ഒന്നേമുക്കാൽ ലക്ഷംരൂപ പിഴയും ശിക്ഷിച്ചു. ആലുവ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെ ബെഞ്ച് ക്ലാർക്കായിരുന്ന മറ്റൂർ അച്ചാണ്ടിവീട്ടിൽ മാർട്ടിനെയാണ് (53) പറവൂർ അഡീഷണൽ ജില്ലാകോടതി ശിക്ഷിച്ചത്. ഇതേ കോടതിയിലെ താൽക്കാലിക ജീവനക്കാരിയാണ് പീഡിപ്പിക്കപ്പെട്ടത്.
2016 ഫെബ്രുവരിയി 10 മുതൽ മേയ് 24 വരെയുള്ള കാലയളവിൽ കോടതിഹാൾ, ശൗചാലയം എന്നിവിടങ്ങളിൽ വച്ചായിരുന്നു ലൈംഗികപീഡനം. കൃത്യം നടന്നത് കോടതിയിലായതിനാലും പ്രതി കോടതിയുടെ ബെഞ്ച് ക്ലാർക്കായതും കേസിനെ ശ്രദ്ധേയമാക്കി.
