രണ്ട് ഘടകകക്ഷികളുടെ പിന്തുണ കിട്ടാൻ വേണ്ടി മാത്രമുളള ബജറ്റ്; ആന്ധ്രയിലോ ബിഹാറിലോ പോയി അവതരിപ്പിക്കാമായിരുന്നു; പരിഹസിച്ച് കോൺഗ്രസ് എംപിമാർ

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ഒന്നാം ബജറ്റിന് രൂക്ഷവിമർശനം. രണ്ട് ഘടകകക്ഷികളുടെ പിന്തുണ കിട്ടാൻ വേണ്ടി മാത്രമുളള ബജറ്റെന്ന് ഹൈബി ഈഡൻ എംപി പ്രതികരിച്ചു. ബിഹാറിനെയും ആന്ധ്രയെയും മാത്രമാണ് ബജറ്റിൽ പരിഗണിച്ചത്. തീരദേശ സംരക്ഷണവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ കേന്ദ്രം അവഗണിച്ചവെന്നും ഹൈബി കുറ്റപ്പെടുത്തി.

ധനമന്ത്രിക്ക് ആന്ധ്രയിലോ ബിഹാറിലോ പോയി ബജറ്റ് അവതരിപ്പിക്കാമായിരുന്നുവെന്ന് ഷാഫി പറമ്പിൽ പരിഹസിച്ചു. ഭൂരിഭാഗം പ്രഖ്യാപനങ്ങളും ബിഹാറിനും ആന്ധ്രാപ്രദേശിനും വേണ്ടിയാണ്. സർക്കാർ വെന്റിലേറ്ററിലെന്ന മട്ടിലുള്ള പെരുമാറ്റമാണ് എൻഡിഎ സർക്കാർ നടത്തുന്നത്. രാഷ്ട്രീയ അതിജീവിതത്തിന് വേണ്ടിയുള്ള ടൂൾ കിറ്റ് മാത്രമായി ബജറ്റിനെ മാറ്റി. കേരളത്തിൽ നിന്നും രണ്ട് സഹമന്ത്രിമാരുള്ള കാര്യം പാടെ മറന്നു. ഭരണപക്ഷത്തിന് പോലും മുഖത്ത് പടരുന്ന നിരാശ പ്രകടമായിരുന്നു. തൊഴിലവസരങ്ങൾ എങ്ങനെ സൃഷ്ടിക്കും എന്നുള്ള കാര്യങ്ങൾ ബജറ്റിൽ ഇല്ല. ഇൻസെന്റീവ്സ് മാത്രം പ്രഖ്യാപിച്ചുവെന്നും ഷാഫി പറമ്പിൽ വിമർശിച്ചു.

ആന്ധ്രാപ്രദേശിനും ബിഹാറിനും വേണ്ടിയുള്ള ബജറ്റെന്ന് ബെന്നി ബഹ്നാൻ എംപിയും പരിഹസിച്ചു. ബിജെപിക്ക് കേവല ഭൂരിപക്ഷമില്ലെന്ന് ഉറപ്പിക്കുന്ന ബജറ്റാണ് ഇത്തവണത്തേത്. ആന്ധ്രയ്ക്ക് കൊടുക്കേണ്ട വിഹിതം പത്ത് വർഷത്തിന് ശേഷമാണ് കൊടുക്കുന്നത്. പ്രധാനമന്ത്രി സ്ഥാനത്ത് മോദിയുടെ നിലനിൽപ്പിനായുള്ള ബജറ്റാണിത്. കേരളത്തിന്റെ ടൂറിസം മേഖലയെ പരിഗണിച്ചില്ല. തീർത്ഥാടന ടൂറിസത്തിന് മറ്റു ചില മുഖവും അജണ്ടയും കൊടുക്കുന്നുവെന്നും ബെന്നി ബെഹ്നാൻ കുറ്റപ്പെടുത്തി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: