ജോധ്പൂർ: ബിസിനസ്സിൽ വഞ്ചിച്ചെന്നാരോപിച്ച് ബിസിനസ്സ് പങ്കാളിയുടെ കുട്ടികളെ കൊന്ന് കെട്ടിത്തൂക്കി. ബിസിനസില്‍ വഞ്ചിച്ചതിനുള്ള പ്രതികാരമായാണ് 70 കാരനായ ശ്യാം സിങ് ഭാടിയ പങ്കാളിയുടെ രണ്ട് കുട്ടികളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 12 വയസ്സുകാരിയായ തമന്ന, 8 വയസ്സുകാരനായ ശിവപാല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
ജോധ്പൂരിലെ ബോറാന്‍ഡയിലാണ് സംഭവം. കുട്ടികളെ കാണാതായതിനെ തുടർന്ന് കഴിഞ്ഞ വെളളിയാഴ്ച മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് നടത്തിയ തെരച്ചിലിലാണ് ശ്യാമിന്റെ വാടക വീട്ടിൽ നിന്ന് കെട്ടിതൂക്കിയ നിലയിൽ കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ശ്യാം കുട്ടികളെ സ്‌കൂളിൽ നിന്നും വീട്ടിലേക്ക് കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു. ബോറാന്‍ഡയിലെ വള ഫാക്ടറിക്ക് സമീപമാണ് ഇയാളുടെ വീട്.
ബിസിനസിൽ തന്നെ വഞ്ചിച്ചതിനുള്ള പ്രതികാരമായാണ് കുട്ടികളെ കൊലപ്പെടുത്തിയത് എന്ന് സൂചിപ്പിക്കുന്ന ഒരു കുറിപ്പ് സംഭവസ്ഥലത്ത് നിന്ന് പൊലീസിന് കിട്ടി. സംഭവശേഷം പ്രതി ഒളിവിൽ പോയതായും പൊലീസ് പറഞ്ഞു.
ശ്യാമും കുട്ടികളുടെ പിതാവായ പ്രദീപും തമ്മിൽ 20 വർഷത്തെ പരിചയമുണ്ട്. ഒന്‍പതു മാസം മുന്‍പ് ഇരുവരും ചേർന്ന് ഒരു വള ഫാക്ടറി ആരംഭിച്ചിരുന്നു. തുടർന്ന് പ്രദീപ് ബിസിനസിൽ നിന്ന് പിന്മാറി. ഇതോടെ ശ്യാമിന് വലിയ സാമ്പത്തിക നഷ്ടമുണ്ടായി. തന്നെ പറ്റിച്ചതിലുള്ള ദേഷ്യവും പ്രദീപിനെ പാഠം പഠിപ്പിക്കാനുമാണ് കുട്ടികളെ കൊന്നതെന്ന് സംഭവസ്ഥലത്ത് ലഭിച്ച കുറിപ്പിലുണ്ട്.
