പലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ച രണ്ട് ജൂത വനിതകൾക്കെതിരെ കൊച്ചിയിൽ കേസെടുത്തു



കൊച്ചി: പലസ്തീന്‍ അനുകൂല പോസ്റ്ററുകള്‍ നശിപ്പിച്ച സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ വംശജരായ രണ്ട് ജൂത വനിതകള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. തിങ്കളാഴ്ചയാണ് സംഭവം. ജൂത വംശജരായ രണ്ടു സ്ത്രീകളാണ് പോസ്റ്ററുകള്‍ നശിപ്പിച്ചത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ടൂറിസ്റ്റ് വിസയിലെത്തിയ ജൂത വംശജരായ സ്ത്രീകള്‍ കീറിയിട്ടിരിക്കുന്ന പലസ്തീന്‍ അനുകൂല പോസ്റ്ററുകള്‍ക്കടുത്ത് നില്‍ക്കുന്നതായിരുന്നു ദൃശ്യങ്ങളിലുള്ളത്. ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ ഇവര്‍ക്കെതിരെ ഫോര്‍ട്ട് കൊച്ചി പൊലീസാണ് കേസെടുത്തത്. ഐപിസി 153ാം വകുപ്പു പ്രകാരം ഇരു വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധ സൃഷ്ടിക്കുന്ന വിധത്തിലുള്ള പ്രവൃത്തികളുടെ പേരിലാണ് കേസ്.

ഫോര്‍ട്ട് കൊച്ചിയില്‍ ഇവര്‍ താമസിക്കുന്ന ഹോം സ്റ്റേ പൊലീസിന്റെ നിരീക്ഷണത്തിലാണെന്നും യുവതികളെ ആവശ്യമെങ്കില്‍ കോടതിയില്‍ ഹാജരാക്കുമെന്നും എസിപി കെ.ആര്‍. മനോജ് അറിയിച്ചു. ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ഥി വിഭാഗമായ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ (എസ്‌ഐഒ) പ്രവര്‍ത്തകരാണ് ഇവിടെ പോസ്റ്റര്‍ ഉയര്‍ത്തിയത്.

സംഭവത്തില്‍ എസ്‌ഐഒ പ്രവര്‍ത്തകരാണ് യുവതിക്കെതിരെ പരാതി നല്‍കിയത്. കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച അര്‍ധരാത്രി കഴിഞ്ഞും പ്രവര്‍ത്തകര്‍ സ്റ്റേഷനു മുന്നില്‍ പ്രതിഷേധിച്ചു. ഒടുവില്‍ പൊലീസ് കേസെടുക്കുകയായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: