കൊല്ലം: ജ്വല്ലറിയിൽ നിന്നും ആഭരണങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ച യുവതിയും യുവാവും പിടിയിലായി. തിരുവനന്തപുരം പാങ്ങോട് വട്ടക്കരിക്കകം ബ്ലോക്ക് നമ്പർ 971-ൽ സ്‌നേഹ (27), നെടുമങ്ങാട് കൊല്ലങ്കോട് സുജിത്ത്ഭവനിൽ സുജിത്ത് (31) എന്നിവരെയാണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. പോരേടം-പള്ളിക്കൽ പാതയിലെ സ്വർണക്കടയിൽനിന്നാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച ഇവർ ആഭരണങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സ്വർണം വാങ്ങാനെന്ന വ്യാജേന പോരേടം-പള്ളിക്കൽ പാതയിലെ സ്വർണക്കടയിൽ ഇരുവരുമെത്തിയത്. സ്വർണം തിരഞ്ഞ് കുറച്ചുസമയം കടയിൽ ചെലവഴിച്ചു. യുവതി കടയുടമയുമായി സംസാരിച്ച് മാലയെടുത്ത് തൂക്കം നോക്കുന്നതിനായി നൽകി. ഇതിനിടെ, യുവതി മാല കൈക്കലാക്കിയതായി ധരിച്ച്, യുവാവ് കൈവശമുണ്ടായിരുന്ന സ്‌പ്രേ എടുത്ത് കടയുടമയുടെയും ജീവനക്കാരുടെയും നേരേ പ്രയോഗിച്ചു. ഉടൻ യുവതി കടയ്ക്കു പുറത്തിറങ്ങി, സ്‌കൂട്ടറുമായെത്തി യുവാവിനെയും കയറ്റി രക്ഷപ്പെടുകയായിരുന്നു.
സ്‌നേഹയും സുജിത്തും കുടുംബസുഹൃത്തുക്കളാണ്. സുജിത്തിന്റെ അച്ഛന്റെ മരണശേഷം കുടുംബത്തിന് 10 ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടായി. ഇതു തീർക്കുന്നതിനായാണ് രണ്ടുപേരും മോഷണത്തിനു ശ്രമിച്ചത്. കവർച്ച നടത്തുന്നതിനായി ചടയമംഗലം, കടയ്ക്കൽ, ആയൂർ എന്നിവിടങ്ങളിലെ കടകൾ ഇവർ നോക്കിവെച്ചിരുന്നു. സംഭവസ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങളും ടവർ ലൊക്കേഷനും പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. ഇവർ സഞ്ചരിച്ച സ്‌കൂട്ടറും കണ്ടെടുത്തു.
റൂറൽ ജില്ലാ പോലീസ് മേധാവി സാബു മാത്യു, കൊട്ടാരക്കര ഡിവൈ.എസ്.പി. ബൈജുകുമാർ, ചടയമംഗലം ഇൻസ്‌പെക്ടർ എൻ.സുനീഷ്, എസ്.ഐ. എം.മോനിഷ്, സ്‌പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ അഭിലാഷ്, സജി ജോൺ, സലീന, സി.പി.ഒ.മാരായ ഉല്ലാസ്, അതുൽകുമാർ, മഞ്ജു, സജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

