തിരുവനന്തപുരം: ആറ്റുകാൽ മണക്കാട് മേടമുക്ക് സതീഷ് നിവാസില്‍ അയ്യപ്പനാശാരിയെ(52) വെട്ടി കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ. ഒന്നാം പ്രതി കമലേശ്വരം ബലവാൻ നഗറിൽ ചെല്ല പെരുമാൾ പിള്ള മകൻ കടച്ചിൽ അനി എന്നു വിളിക്കുന്ന അനിൽകുമാർ ജീവപര്യന്തം കഠിന തടവിനും 16,22,500 രൂപ പിഴയും അടക്കണമെന്നാണ് വിധി. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് ജഡ്ജ് പ്രസൂൺ മോഹൻ ആണ് ശിക്ഷ വിധിച്ചത്.ജീവപര്യന്തം കഠിന തടവിനു പുറമേ നിയമവിരൂദ്ധമായ സംഘം ചേരൽ, മാരകായുധത്തോടു കൂടിയുള്ള ലഹള, ഭവന കൈയ്യേറ്റം, വീട്ടുപകരണങ്ങൾ നശിപ്പിക്കൽ, കൊലപാതക ശ്രമം എന്നീ കുറ്റങ്ങൾക്ക് 30 വർഷം അധിക തടവ് അനുഭവിക്കണം. പിഴ അടക്കാത്തപക്ഷം മൂന്ന് വർഷം കൂടി അധിക തടവ് അനുഭവിക്കണം.
കേസിലെ കൂട്ടുപ്രതികളായ 2 മുതൽ 9 വരെ പ്രതികൾക്ക് നിയമവിരുദ്ധമായ സംഘം ചേരൽ, മാരകായുധത്തോടു കൂടിയുള്ള ലഹള, ഭവന കയ്യേറ്റം, വീട്ടുപകരണങ്ങൾ നശിപ്പിക്കൽ, കൊലപാതക ശ്രമം എന്നീ കുറ്റങ്ങൾക്ക് 30 വർഷം വീതം കഠിനതടവും 1,22,500 രൂപ വീതം പിഴയും ഒടുക്കണം. പിഴ ഒടുക്കിയില്ലെങ്കിൽ രണ്ടു വർഷം കൂടി അധിക തടവ് അനുഭവിക്കണം. പിഴത്തുക മരണപ്പെട്ട അയ്യപ്പനാശാരിയുടെ ആശ്രിതർക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. കൂടാതെ കൊല്ലപ്പെട്ട അയ്യപ്പൻ ആശാരിയുടെയും സഹോദരൻ രാജഗോപാൽ ആശാരിയുടെയും ആശ്രിതർക്ക് ലീഗൽ സർവീസ് അതോറിറ്റിയിലൂടെ നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ളിക് പ്രോസിക്യൂട്ടർ എം.സലാഹുദീൻ, അഡ്വ. അഖിലാ ലാൽ, അഡ്വ.ദേവികാ മധു എന്നിവർ ഹാജരായി.

അനിൽകുമാർ (45), ഉപ്പ് സുനി എന്ന് വിളിക്കുന്ന സുനിൽകുമാർ (41), സുനിയുടെ സഹോദരൻ അനിൽ എന്ന് വിളിക്കുന്ന അനിൽകുമാർ (45), മനോജ് (38), ഉണ്ണി (41), ഗോവർദ്ധൻ എന്ന് വിളിക്കുന്ന സതീഷ് കുമാർ (43), പ്രദീഷ് എന്ന് വിളിക്കുന്ന സന്തോഷ് (41), സന്തോഷ് (42), ബീഡി സന്തോഷ് എന്ന് വിളിക്കുന്ന സന്തോഷ് (38) എന്നിവരാണ് ഒന്നു മുതൽ 9 വരെ പ്രതികൾ. 19 പ്രതികളുണ്ടായിരുന്ന കേസിൽ വിചാരണ ആരംഭിച്ചത് 19 വർഷങ്ങൾക്ക് ശേഷമാണ്. വിചാരണ തുടങ്ങും മുൻപ് കേസിലെ കൂട്ടുപ്രതികളായ സനോജ്, പ്രകാശ്, സുരേഷ് എന്നിവർ മരിച്ചു. 16 പ്രതികളാണ് വിചാരണ നേരിട്ടത്. ഏഴ് പ്രതികളെ കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ടിരുന്നു.
2004 ഓഗസ്റ്റ് 28 തിരുവോണ ദിവസമാണ് ആറ്റുകാൽ മേടമുക്ക് മുത്താരമ്മൻ കോവിലിനു സമീപം അയ്യപ്പനാശാരി കൊല്ലപ്പെടുന്നത്. ഓണാഘോഷവുമായി ബന്ധപ്പെട്ട് അത്ത പൂക്കളത്തിന് പൂക്കടയില്‍ നിന്നു പൂക്കള്‍ എടുത്തതിനെ ചൊല്ലിയുളള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഫോർട്ട് പൊലീസ് സർക്കിൾ ഇൻസ്പക്ടറായും തുടർന്ന് പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് എഐജിയായി വിരമിച്ച റ്റി.എഫ്. സേവ്യർ ഐപിഎസ് ആണ് അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയത്. 7 പ്രതികളെ വെറുതെ വിട്ട ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടർ എം.സലാഹുദീൻ അറിയിച്ചു.
