കൊച്ചി: കഞ്ചാവിൻ്റെ ഗുണനിലവാരത്തെച്ചൊല്ലി തമ്മിലടിച്ച ലഹരിസംഘത്തിലെ നാലുപേർ പിടിയിൽ. മണ്ണാർക്കാട് സ്വദേശികളായ അനസ്, അബുതാഹിർ, കാർത്തികപ്പള്ളി സ്വദേശികളായ രാഹുൽ, അതുൽദേവ് എന്നിവരാണ് പോലീസിൻ്റെ പിടിയിലായത്. ഇവരിൽനിന്ന് എം.ഡി.എം.എ.യും രണ്ടുകിലോ കഞ്ചാവും കണ്ടെടുത്തു.
വിൽപ്പന നടത്തിയ കഞ്ചാവിൻ്റെ ഗുണനിലവാരം കുറഞ്ഞതും ഇതിൻ്റെ പേരിലുള്ള സാമ്പത്തിക ഇടപാടുകളുമാണ് തർക്കത്തിലും തമ്മിലടിയിലും കലാശിച്ചതെന്നാണ് വിവരം. പിടിയിലായ അതുൽദേവിന് മറ്റുമൂന്നുപ്രതികളും നേരത്തെ രണ്ടുകിലോ കഞ്ചാവ് വിറ്റിരുന്നു. പുതുവത്സരാഘോഷം ലക്ഷ്യമിട്ടാണ് കഞ്ചാവ് വാങ്ങിയത്. എന്നാൽ, ഈ കഞ്ചാവിന്റെ ഗുണനിലവാരത്തെച്ചൊല്ലി ഇവർക്കിടയിൽ തർക്കമുണ്ടായി. കഞ്ചാവ് തിരിച്ചെടുക്കണമെന്ന് അതുൽദേവ് ആവശ്യപ്പെട്ടു. ഇതനുസരിച്ച് വിൽപ്പന നടത്തിയവർ രണ്ടുകിലോ കഞ്ചാവും തിരികെവാങ്ങി. പക്ഷേ, ഇതുസംബന്ധിച്ച സാമ്പത്തിക ഇടപാടുകൾ തീർത്തില്ല.
ചൊവ്വാഴ്ച പ്രതികളായ നാലുപേരും കൊച്ചി കോന്തുരുത്തിയിൽവെച്ച് കണ്ടുമുട്ടി. ഇവിടെവെച്ചാണ് ഇവർ തമ്മിലടിച്ചത്. സംഭവം കണ്ടതോടെ നാട്ടുകാർ തടിച്ചുകൂടുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ പ്രതികളിൽനിന്ന് എം.ഡി.എം.എ. കണ്ടെടുത്തു. നേരത്തെ സൂക്ഷിച്ചു വച്ചിരുന്ന രണ്ട് കിലോ കഞ്ചാവും പിടിച്ചെടുത്തു.
