ലണ്ടൻ: അതീവ സുരക്ഷാ ജയിലിൽ ജോലി ചെയ്യുന്നതിനിടെ രണ്ട് തടവുകാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ജയിൽ ഉദ്യോഗസ്ഥയ്‌ക്കെതിരെ കേസെടുത്തു. ഇസബെൽ ഡെയ്‌ൽ എന്ന യുവതിക്കെതിരെയാണ് കേസെടുത്തത്. ഇരുപത്തിമൂന്നുകാരിയായ ഇസബെൽ ഡെയ്‌ൽ ഒരേസമയം രണ്ട് തടവുപുള്ളികളുമായി ലൈംഗിക വേഴ്ച്ചയിൽ ഏർപ്പെടുകയായിരുന്നു. ഇവരിൽ ഒരു കാമുകന് വേണ്ടി ജയിലിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നതിനിടെയാണ് യുവതി പിടിയിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അതീവ സുരക്ഷാ ജയിലിൽ യുവതി നടത്തിയ കാമകേളികൾ സംബന്ധിച്ച വിവരങ്ങൾ അധികൃതർ അറിയുന്നത്.
ഷാഹിദ് ഷെരീഫ് (33), കോണർ മണി (28) എന്നിവരുമായാണ് യുവതി ജയിലിനുള്ളിൽ വെച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നത്. 2021 സെപ്റ്റംബറിനും 2022 അവസാനത്തിനും ഇടയിലാണ് ഇസബെൽ ഡെയ്‌ൽ രണ്ട് തടവുപുള്ളികളുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നത്.
അതീവ സുരക്ഷാ ജയിലിലെ തടവുപുള്ളിയായ ഷാഹിദ് ഷെരീഫ് എന്ന മുപ്പത്തിമൂന്നുകാരനാണ് യുവതിയുടെ ആദ്യകാമുകൻ. ഇയാൾക്കു വേണ്ടിയാണ് ഇസബെൽ ഡേൽ ജയിലിലേക്ക് ലഹരിവസ്തുക്കൾ കടത്താൻ ഗൂഢാലോചന നടത്തിയത്. ലഹരിവസ്തുക്കൾ ഷെരീഫിന് വേണ്ടി ജയിലിലെത്തിക്കാൻ ഡേലിനെ സഹായിച്ചതിന് ലിലിയ സാലിസ് എന്ന സ്ത്രീയെയും പ്രതി ചേർത്തിട്ടുണ്ട്. ഷെരീഫിനെതിരെ ജയിലിലേക്ക് ലഹരി കടത്താൻ ഗൂഢാലോചന നടത്തിയതിനും മൊബൈൽ ഫോൺ കൈവശം വെച്ചതിനും കേസുണ്ട്. എന്നാൽ ഡേലുമായി ലൈംഗിക ബന്ധം പുലർത്തിയതിന് ഷെരീഫിനെതിരെ കേസെടുത്തിട്ടില്ല.
മറ്റൊരു തടവുകാരനായ കോണർ മണി പൊലീസ് പിന്തുടരുന്നതിനിടെ മണിക്കൂറിൽ 147 മൈൽ വേഗത്തിൽ കാറോടിച്ച് ഒരാൾ മരിച്ച അപകടത്തിൽ 9 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടയാളാണ്. ഡേലിന്റെ രണ്ടാമത്തെ കാമുകനായ മണി, അപകടകരമായ ഡ്രൈവിങ് മൂലം മരണത്തിന് കാരണമായ കുറ്റം സമ്മതിച്ചതിനെ തുടർന്ന് 2020ൽ വൂൾവിച്ച് ക്രൗൺ കോടതിയിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്നാണ് ജയിലിൽ എത്തിയത്. കെന്റിലെ എം 2 മോട്ടർവേയിൽ ഉച്ചകഴിഞ്ഞ് പൊലീസ് നിർത്താൻ ആവശ്യപ്പെട്ടപ്പോൾ വാഹനം അതിവേഗത്തിൽ ഓടിച്ച് പോവുകയായിരുന്നു. പിന്നീട് ഒരു ലോറിയുടെ പിന്നിൽ ഇടിച്ചു. യാത്രാക്കാരനായിരുന്ന കെന്റിലെ ഡാർട്ട്ഫോർഡിൽ നിന്നുള്ള സുഹൃത്ത് ജോർദാൻ അമോസ് (23) സംഭവസ്ഥലത്ത് വെച്ച് മരിച്ചു. മണി വനത്തിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നീട് പിടിയിലായി. കോടതിയിൽ മണി കരഞ്ഞ് കൊണ്ടാണ് കുറ്റം സമ്മതിച്ചത്. 25 വർഷത്തെ പൊലീസ് ജീവിതത്തിൽ കണ്ട ഏറ്റവും മോശം ഡ്രൈവിങ് ആയിരുന്നു അതെന്ന് കേസ് അന്വേഷിച്ച പൊലീസ് സർജന്റ് ക്രിസ് വേഡ് പറഞ്ഞു.
ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിലായിരുന്നു കേസ് ഇന്നലെ പരിഗണിച്ചത്. പോർട്സ്മൗത്തിൽ നിന്നുള്ള ഡേലും ബ്രൈട്ടണിൽ നിന്നുള്ള സാലിസും കോടതിയിൽ നേരിട്ട് ഹാജരായി. മാഞ്ചസ്റ്റർ ജയിലിൽ നിന്ന് ഷെരീഫ് വിഡിയോ കോൺഫറൻസിലൂടെ പങ്കെടുത്തു. മൂവരും കുറ്റം സമ്മതിച്ചിട്ടില്ല. അടുത്ത മാസം ഇന്നർ ലണ്ടൻ ക്രൗൺ കോടതിയിൽ കേസ് വീണ്ടും പരിഗണിക്കും
