എറണാകുളം; പെരുമ്പാവൂരിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ ഭർത്താവിന്റെ ഞെട്ടിക്കുന്ന മൊഴി പുറത്ത്. പ്രതിയെ കൊലപാതകത്തിലേക്ക് നയിച്ചത് ഭാര്യയ്ക്ക് വളർത്തു മകനുമായുള്ള അവിഹിത ബന്ധം. ബംഗാൾ സ്വദേശികളായ ഭാര്യയും ഭർത്താവും പെരുമ്പാവൂരിലെ രണ്ടു ഹോട്ടലുകളിലായി ജോലി ചെയ്തു വരികയായിരുന്നു. കൊലപാതകത്തിനു പിന്നാലെ ഭർത്താവ് ഷിബാ ബഹദൂർ ഛേത്രി
പോലീസിൽ കീഴടങ്ങുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് ഭാര്യയും വളർത്തു മകനുമായുള്ള പ്രണയത്തിന്റെ വിവരം പുറത്തുവന്നത്.
51 കാരനായ ഷിബാ ബഹദൂർ ഛേത്രിയും, ഭാര്യ മാമുനിയും 10 വർഷമായി കേരളത്തിലുണ്ട്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 17 വർഷമായി.പെരുമ്പാവൂർ ഭായി കോളനിയിലെ ഹോട്ടലിൽ ജീവനക്കാരനാണ് ഷിബാ ബഹദൂർ ഛേത്രി. ഭാര്യ മാമുനി മറ്റൊരു ഹോട്ടലിൽ ജീവനക്കാരിയും
ആദ്യഭാര്യ മരിച്ചു പോയതിനെ തുടർന്നാണ് ഷിബ മാമുനിയെ വിവാഹം കഴിച്ചത് . ആദ്യഭാര്യയിൽ ഷിബയ്‌ക്ക് ഒരു മകനുണ്ട് . പിന്നീടാണ് ഷിബയും, മാമുനിയും വർഷങ്ങൾക്ക് മുൻപ് ഒരു ആൺകുട്ടിയെ കൂടി എടുത്തു വളർത്തിയത്.
പെരുമ്പാവൂരിലെ വീട്ടിൽ ഷിബയും മാമുനിയും വളർത്തു മകനും ആദ്യ ഭാര്യയിലെ മകനും ഒരുമിച്ചാണ് താമസം. 35 വയസ്സുള്ള വളർത്തു മകനും മാമുനീയും തമ്മിൽ അടുപ്പമായി. ഇതിനെക്കുറിച്ച് അറിഞ്ഞ ഷിബ ഇരുവർക്കും വിവാഹം കഴിക്കാൻ അനുവാദവും നൽകി. വിവാഹം കഴിഞ്ഞിട്ട് കേരളത്തിൽ താമസിക്കാൻ പാടില്ല എന്നായിരുന്നു നിബന്ധന.
എന്നാൽ, ഇത് മാമുനിയും വളർത്തു മകനും തെറ്റിച്ചതാണ് കൊലപാതകത്തിന്റെ കാരണം. കഴിഞ്ഞദിവസം വളർത്തുമകൻ മാമുനിയെ വിവാഹ സൂചകമായി സിന്ദൂരം അണിയിച്ചിരുന്നു. ഇത് കണ്ട ഷിബ ഇവരോട് നാടുവിട്ടു പോകാൻ ആവശ്യപ്പെട്ടു. പക്ഷേ, അത് വകവയ്‌ക്കാതെ ഇന്നലെ രാവിലെ മാമുനി ഹോട്ടലിൽ ജോലിക്ക് എത്തി. ഇതിൽ, പ്രകോപിതനായ ഷിബ ഹോട്ടലിന്റെ അടുക്കളയിൽ വെച്ച് മാമുനിയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിനുശേഷം ഷിബ തന്നെയാണ് ആയുധവുമായി പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്.
