കാമുകന്റെ വീട്ടിലെത്തി ഭർതൃമതിയായ യുവതി ജീവനൊടുക്കി

തിരുവനന്തപുരം: കാമുകന്റെ വീട്ടിലെത്തി ഭർതൃമതിയായ യുവതി ജീവനൊടുക്കി. മുട്ടത്തറ കല്ലുമ്മൂട് പുതുവൽ പുത്തൻവീട്ടിൽ പരേതരായ രാമചന്ദ്രന്റെയും കുമാരിയുടെയും മകൾ കെ. സിന്ധു(38) ആണ് മരിച്ചത്. മുട്ടത്തറ വടുവൊത്ത് ക്ഷേത്രത്തിന് സമീപം എസ്.എൻ നഗറിൽ വാടകയ്ക്ക് താമസിക്കുന്ന അരുൺ വി. നായരുടെ വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു. വിവാഹിതയും രണ്ട് മക്കളുടെ അമ്മയുമായ യുവതിയും അവിവാഹിതനായ അരുണും സ്കൂളിൽ സഹപാഠികളായിരുന്നു. അടുത്ത കാലത്ത് പൂർവവിദ്യാർഥി സംഗമത്തിൽവെച്ച് കണ്ടുമുട്ടിയതോടെയാണ് പ്രണയത്തിലായത്. അരുൺ മറ്റൊരു വിവാഹത്തിനൊരുങ്ങിയതിന്റെ പ്രകോപനത്തിലാണ് യുവതി ജീവനൊടുക്കിയത് എന്നാണ് റിപ്പോർട്ട്.


വെളളിയാഴ്ച രാവിലെയാണ് സിന്ധു കാമുകന്റെ വീട്ടിലെത്തി ആത്മഹത്യ ചെയ്തത്. അരുണിന്റെ വീട്ടിലെത്തിയ യുവതി കിടപ്പുമുറിയിലേക്ക് തളളിക്കയറി. തടയാൻ ശ്രമിച്ച അരുണിന്റെ വല്യമ്മയെ യുവതി തളളി തറയിലിട്ടു. മുറിക്കുളളിൽ കയറി കതകടച്ച് കുറ്റിയിട്ടു. വല്യമ്മ ബഹളംവെച്ചെങ്കിലും മുറിതുറന്നിരുന്നില്ല. പിന്നീട് നാട്ടുകാരും പൂന്തുറ പോലീസും സ്ഥലത്തെത്തി മുറി ചവിട്ടി തുറന്നെങ്കിലും യുവതി മരിച്ചിരുന്നു. അവിവാഹിതനായ അരുൺ മറ്റൊരു വിവാഹം കഴിക്കാൻ നീക്കം നടത്തുന്നുവെന്ന വിവരം യുവതി അറിഞ്ഞിരുന്നു. ഇതിൻറെ പ്രകോപനത്തിലാണ് യുവതി വീട്ടിൽ കടന്നുകയറി മുറിയ്ക്കുളളിൽ മരിച്ചതെന്ന് പൂന്തുറ പോലീസ് പറഞ്ഞു.

അരുണിന്റെ വിവാഹക്കാര്യത്തെച്ചൊല്ലി വ്യാഴാഴ്ച രാത്രിയും ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു. കാറിൽ വരികയായിരുന്ന അരുണിനെ തടഞ്ഞുനിർത്തിയ യുവതി, ബലമായി കാറിനുള്ളിൽക്കയറിയ ശേഷം സീറ്റുകൾ കത്തി കൊണ്ട് കുത്തിക്കീറിയിരുന്നു. തടയാൻ ശ്രമിച്ച അരുണിന് ഇടതുകൈയിൽ കുത്തേൽക്കുകയും അടിപിടിക്കിടെ യുവതിക്ക് പരിക്കേൽക്കുകയുംചെയ്തു. അരുണിനായി യുവതി പലരിൽനിന്നും കടം വാങ്ങിയിരുന്നതായും പറയുന്നുണ്ട്. അരുണിനെ പൂന്തുറ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചു.

യുവതി ആൺസുഹ്യത്തിന്റെ വീട്ടിലെത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. നിലവിൽ ആത്മഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത് എസ്.എച്ച്.ഒ. സാജു അറിയിച്ചു. ആത്മഹത്യക്കുറിപ്പോ മറ്റൊന്നും കണ്ടെത്തിയിട്ടില്ല. ഫൊറൻസിക്, വിരലടയാള ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേയ്ക്ക് മാറ്റി. സിന്ധുവിന് ഭർത്താവും രണ്ട് മക്കളുമുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: