തൃത്താല: പട്ടിത്തറ പഞ്ചായത്തിലെ തലക്കശ്ശേരിയിൽ നിന്നും 962 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ചൊവ്വാഴ്ച രാത്രി 9 മണിയോടെ നടന്ന പരിശോധനയിലാണ് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. പട്ടാമ്പി പെരുമുടിയൂർ സ്വദേശി ഷമീർ (34) ആണ് കഞ്ചാവ് സഹിതം പിടിയിലായത്.
തൃത്താല പോലീസും, പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തിയത്. പ്രതി ഉൾപ്പെട്ട ലഹരി സംഘത്തെക്കുറിച്ച് കൂടുതൽ അറിയാൻ പോലീസ് അന്വേഷണം ശക്തമാക്കി. സംസ്ഥാനത്ത് ഇത്രയധികം ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടുന്ന ആദ്യ സംഭവമാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത്ത് കുമാർ IPS ൻ്റെ നിർദ്ദേശ പ്രകാരം ഷൊർണൂർ ഡി.വൈ.എസ്.പി മനോജ് കുമാർ, പാലക്കാട് നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി അബ്ദുൾ മുനീർ എന്നിവരുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ മനോജ് ഗോപി, സബ് ഇൻസ്പെക്ടർ എം.സുഭാഷ്, കെ.ഹംസ എന്നിവർ ഉൾപ്പെടെയുള്ള തൃത്താല പോലീസും, പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.
