റഷ്യൻ ഫെഡറേഷന്റെ ഫെഡറൽ അസംബ്ലിയുടെ സ്റ്റേറ്റ് ഡുമ ചെയർമാൻ ശ്രീ. വ്യാഷെസ്ലാവ് വോളോഡിൻ നയിക്കുന്ന റഷ്യൻ ഫെഡറേഷനിൽ നിന്നുള്ള പാർലമെന്ററി പ്രതിനിധി സംഘം ഇന്ന് (ഫെബ്രുവരി 3, 2025) രാഷ്ട്രപതിഭവനിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമുവിനെ സന്ദർശിച്ചു.
ഇന്ത്യയിലേക്കുള്ള പ്രതിനിധി സംഘത്തെ സ്വാഗതം ചെയ്തുകൊണ്ട്, പൊതുജന പ്രതിനിധികൾക്കിടയിലുള്ള ഇത്തരം ആശയകൈമാറ്റങ്ങൾ ശക്തമായ സഹകരണം വളർത്തിയെടുക്കുക മാത്രമല്ല, പരസ്പരപങ്കാളിത്തം സമകാലികമായി തുടരാൻ അനുവദിക്കുകയും ചെയ്യുന്നുവെന്ന് രാഷ്‌ട്രപതി പറഞ്ഞു. നിലനിർത്തപ്പെടുന്ന ബന്ധങ്ങളുടെ പ്രത്യക്ഷമായ സ്വാധീനം, വിവിധ തലങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന ആശയവിനിമയത്തിൽ നിന്ന് ഗണ്യമായ പ്രയോജനം നൽകുന്ന ‘ഇന്ത്യ-റഷ്യ സ്പെഷ്യൽ ആൻഡ് പ്രിവിലേജ്ഡ് സ്ട്രാറ്റജിക് പങ്കാളിത്ത’ത്തിലും പ്രകടമാണെന്ന് അവർ പ്രസ്താവിച്ചു.
നേതൃത്വ തലത്തിൽ പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് പുടിനും തമ്മിൽ പതിവായി ആശയവിനിമയം നടക്കുന്നുണ്ടെന്ന് രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി. നമ്മുടെ പാർലമെന്റുകൾ തമ്മിലുള്ള സഹകരണത്തിന്റെ നിലവാരവും വളരെ മികച്ചതായി തുടരുന്നു. ഇന്റർ-പാർലമെന്ററി കമ്മീഷൻ പോലുള്ള സംവിധാനങ്ങൾ സഹകരണം സാധ്യമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു. ഇന്ത്യയിലെയും റഷ്യയിലെയും വനിതാ-യുവ പാർലമെന്റേറിയൻമാർ തമ്മിലുള്ള അടുത്ത ആശയവിനിമയത്തിന് പ്രത്യേക ശ്രദ്ധ നൽകണമെന്ന് അവർ ഊന്നിപ്പറഞ്ഞു.
താൻ അടുത്തിടെ ഉദ്ഘാടനം നിർവഹിച്ച ന്യൂഡൽഹിയിലെ ലോക പുസ്തകമേളയിൽ റഷ്യയാണ് ഫോക്കസ് രാജ്യം എന്ന് രാഷ്ട്രപതി പ്രതിനിധി സംഘത്തോട് പങ്കുവെച്ചു. റഷ്യയുടെ സമ്പന്നമായ സാഹിത്യ പൈതൃകം അറിയാനുള്ള അത്ഭുതകരമായ അവസരം ഈ മേള ഇന്ത്യൻ വായനക്കാർക്ക് നൽകുന്നുവെന്ന് അവർ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിൽ സാംസ്കാരികവും കലാപരവുമായ മേഖലകളിലുള്ള ശക്തമായ ഇടപെടലുകൾക്കായി രാഷ്ട്രപതി ആഹ്വാനം ചെയ്തു.
