ചെന്നൈ: പ്ലസ് ടു വിദ്യാർഥിനിയെ ആവർത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ, കരാട്ടെ അധ്യാപികക്ക് പോക്സോ (ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നും കുട്ടികൾക്കുള്ള സംരക്ഷണം) കോടതി 20 വർഷം കഠിനതടവിന് ശിക്ഷ വിധിച്ചു. തൂത്തുക്കുടി സ്വദേശിനിയായ ബി. ജയസുധ (28) എന്ന അധ്യാപികയെയാണ് ചെന്നൈയിലെ സെഷൻസ് ജഡ്ജി എസ്. പദ്മ ശിക്ഷിച്ചത്.
ചെന്നൈയിൽ അധ്യാപികയായി ജോലി ചെയ്തിരുന്ന ജയസുധ, കഴിഞ്ഞ വർഷം ജൂലൈയിൽ നടന്ന സ്‌കൂളിലെ കായികമേളയ്ക്കിടെയാണ് പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയുമായി അടുപ്പത്തിലാകുന്നത്. തുടർന്ന്, ഇവർ സ്‌കൂളിന് സമീപമുള്ള ഒരു വീട്ടിലേക്ക് താമസം മാറ്റി. ഈ വീട്ടിൽ വെച്ച് വിദ്യാർഥിനിയെ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു.
അധ്യാപിക വിദ്യാർഥിനിയെ തെറ്റിദ്ധരിപ്പിച്ചിരുന്നത്, ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ താൻ പുരുഷനായി മാറും എന്നും, അതിനുശേഷം വിദ്യാർഥിനിയെ വിവാഹം കഴിക്കാമെന്നും വാഗ്ദാനം നൽകിയുമാണ്.
വിദ്യാർഥിനി ഒരു ദിവസം സ്‌കൂളിൽ ഹാജരായിട്ടില്ലെന്ന് കാണിച്ച് രക്ഷിതാക്കൾക്ക് സന്ദേശം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്. സ്‌കൂളിന് സമീപത്തെ വീട്ടിൽ വെച്ചും, പിന്നീട് തൂത്തുക്കുടിയിലെ വീട്ടിൽ വെച്ചും താൻ കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്ന് ജയസുധ സമ്മതിച്ചു. ഇതേ തുടർന്നാണ് അധ്യാപികക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തത്

