കൊച്ചി: ചോറ്റാനിക്കരയിൽ വർഷങ്ങളായി പൂട്ടിക്കിടക്കുന്ന വീട്ടിലെ ഫ്രിഡ്ജിൽ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. എരുവേലി പാലസ് റോഡിലുള്ള എറണാകുളം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തിയത്. 14 ഏക്കറോളം വരുന്ന പറമ്പിലാണ് വീട് സ്ഥിതി ചെയ്യുന്നത്. വെെറ്റിലയിൽ താമസിക്കുന്ന ഒരു ഡോക്ടറാണ് ഈ വീടിന്റെ ഉടമസ്ഥൻ.
20 വർഷത്തോളമായി ഈ വീട്ടിൽ ആൾതാമസമില്ല. ഇവിടം സാമൂഹിക വിരുദ്ധർ താവളമാക്കുന്നെന്ന് അടുത്തിടെ പഞ്ചായത്ത് അധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് പൊലീസ് വീട്ടിലെത്തിയത്.
ആൾതാമസമുണ്ടായിരുന്ന കാലത്ത് ഉപയോഗിച്ചിരുന്നതെന്നു കരുതുന്ന ഫ്രിഡ്ജ് തുറന്നു പരിശോധിച്ചപ്പോഴാണ് ഒരു ബാഗിനുള്ളിൽ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തിയത്. നട്ടെല്ല് അടക്കമുള്ള അസ്ഥികൾ കോർത്ത് ഇട്ട രീതിയിലായിരുന്നു. തലയോട്ടിക്ക് വർഷങ്ങളുടെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി അന്വേഷണമാരംഭിച്ചു

