ചാവക്കാട്: പന്ത്രണ്ടുകാരിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയ എഴുപതുകാരന് ജീവിതാവസാനം വരെയുള്ള ജീവപര്യന്തം കഠിനതടവും 64 വർഷം കഠിനതടവും ശിക്ഷ. ചാവക്കാട് തിരുവത്ര ഇ.എം.എസ്. നഗർ റമളാൻ വീട്ടിൽ മൊയ്തുവിനെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. തടവിന് പുറമേ 5.25 ലക്ഷം രൂപ പിഴയൊടുക്കണമെന്നും ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി അന്യാസ് തയ്യിലിന്റെ വിധിപ്രസ്താവത്തിൽ പറയുന്നു.
പിഴയടക്കാത്തപക്ഷം അഞ്ചു വർഷം കൂടി തടവ് അനുഭവിക്കണം. പിഴ സംഖ്യ അതിജീവിതയ്ക്കു നൽകാനും വിധിച്ചു. പെൺകുട്ടിയെ 2017 ഏപ്രിലിൽ ഒരു ദിവസവും 2021-ഫെബ്രുവരിയിലും ജൂണിലും പ്രതി ആവർത്തിച്ചുള്ള ഗൗരവകരമായ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയെന്നാണ് കേസ്. പ്രതിയുടെ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കാണിക്കുകയും ആരോടെങ്കിലും പറഞ്ഞാൽ ജീവനുണ്ടാകില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും കണ്ടെത്തിയിട്ടുണ്ട്.
ചാവക്കാട് എസ്.ഐ. ബിബിൻ ബി. നായരാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് കേസിന്റെ ആദ്യാന്വേഷണം നടത്തിയത്.തുടർന്ന് ഇൻസ്‌പെക്ടർ വിപിൻ കെ. വേണുഗോപാൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്, സി. നിഷ. സി എന്നിവർ ഹാജരായി

