ലഖ്‌നൗ: അഭിഭാഷകയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ആറുപേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ കസ്ഗഞ്ചിലാണ് സംഭവം. മോഹിനി തോമർ എന്ന നാൽപതുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ അഭിഭാഷകനായ മുസ്തഫ കാമിൽ(60) ഇയാളുടെ മക്കളായ അസദ് മുസ്തഫ(25) ഹൈദർ മുസ്തഫ(27) സൽമാൻ മുസ്തഫ(26) എന്നിവരെയും അഭിഭാഷകരായ മുനാജിർ റാഫി(45) കേശവ് മിശ്ര(46) എന്നിവരാണ് പിടിയിലായത്. മുസ്തഫ കാമിലിന്റെ കൂട്ടാളികളാണ് മുനാജിർ റാഫിയും കേശവ് മിശ്രയും.
സെപ്റ്റംബർ മൂന്നാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. മോഹിനിയെ കോടതിക്ക് പുറത്തുനിന്ന് തട്ടിക്കൊണ്ടുപോയെന്നും പിന്നീട് കൊലപ്പെടുത്തി മൃതദേഹം കനാലിൽ തള്ളിയെന്നുമാണ് കേസ്. സംഭവത്തിൽ മോഹിനിയുടെ ഭർത്താവിന്റെ പരാതിയിലാണ് മുസ്തഫ കാമിൽ അടക്കമുള്ളവരെ പോലീസ് പിടികൂടിയത്.
മുസ്തഫ കാമിലിന്റെ മക്കൾ പ്രതികളായ കേസിൽ മോഹിനി ഇവരുടെ ജാമ്യാപേക്ഷയെ എതിർത്തിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. കസ്ഗഞ്ചിലെ കോടതിവളപ്പിന് പുറത്തുനിന്ന് മോഹിനിയെ തട്ടിക്കൊണ്ടുപോയ സംഘം അജ്ഞാതകേന്ദ്രത്തിലെത്തിച്ച് അഭിഭാഷകയെ കൊലപ്പെടുത്തിയെന്നും പരാതിയിലുണ്ട്. കോടതിയിൽ ജാമ്യാപേക്ഷയെ എതിർത്തതിന്റെ പേരിൽ പ്രതികൾ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നതായും ഭർത്താവ് മൊഴി നൽകിയിരുന്നു

