കൊല്ലം: വിദേശത്ത് നിന്നും നാട്ടിൽ അവധിക്കെത്തിയ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കെഎസ്ആർടിസി ജീവനക്കാരന് ജീവപര്യന്തം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. ഇളമ്പള്ളൂർ പെരുമ്പുഴ ഷാഫി മൻസിലിൽ ഷാഫിയെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. കൊറ്റങ്കര പുനുക്കന്നൂർ ആലുംമൂട് കല്ലുവിളവീട്ടിൽ ലാൽകുമാറിനാണ് കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി എസ്.സുബാഷ് ശിക്ഷ വിധിച്ചത്.
2018 ഏപ്രിൽ ഒൻപതിന് വൈകീട്ട് ആറിന് ആലുംമൂട്ടിലാണ് കൊലപാതകം നടന്നത്. ഷാഫിയും ലാൽകുമാറും അദ്ദേഹത്തിന്റെ സുഹൃത്തുക്കളുമായുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കേസിൽ രണ്ടാംപ്രതിയായ അഖിലിനെക്കൊണ്ട് ഷാഫിയെ വിളിച്ചുവരുത്തുകയും ലാൽകുമാർ ഷാഫിയെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. വിദേശത്തായിരുന്ന ഭാര്യ രണ്ടാമത് പ്രസവിച്ചതിനെത്തുടർന്നാണ് ഷാഫി നാട്ടിലെത്തിയത്.
ഒളിവിലായിരുന്ന ലാൽകുമാറിനെ കുണ്ടറ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് പോലീസ് പിടികൂടിയത്. കുണ്ടറ സ്റ്റേഷൻ ഇൻസ്പെക്ടർമാരായിരുന്ന ജയകുമാറും ഡി.ബിജുകുമാറുമാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ എ.നിയാസ്, കെ.കെ.ജയകുമാർ എന്നിവർ ഹാജരായി

